തിരുവനന്തപുരം: പൊതു ഖജനാവ് കൊള്ളയടിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് മാത്രം ചെലവായത് 16.08 ലക്ഷം രൂപ. കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് ലക്ഷം രൂപ കൂടുതൽ. ക്രിസ്മസ് കേക്ക് നൽകാനായി ചെലവായത് 1.2 ലക്ഷം രൂപയാണ്. പരിപാടിയുടെ ക്ഷണക്കത്ത് തയ്യാറാക്കിയ വകയിൽ 10,725 രൂപയും ചെലവായി. ധനവകുപ്പ് പണം അനുവദിച്ചു.
പ്രതിസന്ധിയാണെന്ന് ആവർത്തിക്കുകയും ചെലവ് ചുരുക്കുന്നുണ്ടെന്നും പറയുന്നതിനിടെയാണ് ലക്ഷങ്ങൾ പൊടിച്ച് മുഖ്യമന്ത്രി വിരുന്നൊരുക്കിയത്. തലസ്ഥാനത്തെ മസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി പൗര പ്രമുഖർക്ക് വിരുന്നൊരുക്കിയത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയർ വൺ ഹോം മെയ്ഡ് ട്രീറ്റ്സ് എന്ന സ്ഥാപനമാണ് കേക്ക് തയ്യാറാക്കിയത്. ദിസ് ആന്റ് ദാറ്റ് എന്ന പരസ്യ കമ്പനിയാണ് പരിപാടിക്കായി ക്ഷണക്കത്ത് തയ്യാറാക്കിയത്.
പൊതു ഖജനാവിലെ പണം കൊള്ളയടിക്കുന്ന സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. പാർട്ടി പരിപാടികൾക്ക് പോലും അകമഴിഞ്ഞ സഹായം ചൊരിയുകയാണ് സർക്കാർ. സിപിഎം ലോക്കൽ കമ്മിറ്റി സുവനീറിലേക്ക് അര ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വിരുന്നൊരുക്കിയതിന്റെ ചെലവ് വീട്ടുന്നതിനായും സർക്കാർ പണം അനുവദിച്ചത്. ക്ഷേമ പെൻഷനുള്ള തുക പോലും അനുവദിക്കാൻ ഇല്ലാത്ത വിധം പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സദാസമയവും പറയുന്നതിനിടെയാണ് അനാവശ്യകാര്യങ്ങൾക്കായി ധൂർത്തടിക്കുന്നത്.