ഗുവാഹത്തി: രാജ്യത്തെ ഓരോ വീടുകളിലെയും വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുവാഹത്തിയിൽ 11,599 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷം നടന്ന യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
‘കഴിഞ്ഞ പത്ത് വർഷത്തോളമായി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതിന് ആവശ്യമായ പദ്ധതികൾ പ്രാബല്യത്തിൽ വരുത്തി. നിലവിൽ വൈദ്യുതി ചാർജ് പൂജ്യത്തിലെത്തിക്കുന്നതിനുള്ള പരിശ്രമങ്ങളിലേക്ക് നീങ്ങുകയാണ്. ഇതിനോടനുബന്ധിച്ച് സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് ബജറ്റിൽ പ്രഖ്യാപനങ്ങൾ നടന്നിരുന്നു. വീടിന്റെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്രസർക്കാർ ഒരു കോടി കുടുംബങ്ങളെ സഹായിക്കും.’- പ്രധാനമന്ത്രി പറഞ്ഞു.
ഓരോ പൗരന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 11 ലക്ഷം കോടി രൂപ ചിലവഴിക്കാൻ സർക്കാർ തീരുമാനിച്ചതായും പ്രധാനമന്ത്രി പറഞ്ഞൂ.