മാലെ: മാലദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യാനൊരുങ്ങുന്ന മുഹമ്മദ് മുയിസുവിന്റെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും ഡെമോക്രാറ്റ്സ് പാർട്ടിയും. ഇന്ന് രാവിലെ ഒൻപത് മണിക്കാണ് മുഹമ്മദ് മുയിസ്സു പാർലമെന്റിനെ അഭിസംബോധന ചെയ്യാനിരിക്കുന്നത്. മുയിസ്സുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഇരു പാർട്ടികളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ചതിന് പിന്നാലെ സസ്‌പെൻഷനിലായ മന്ത്രിമാരെ തിരികെ നിയമിച്ചതിലുള്ള പ്രതിഷേധമായിട്ടാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് ഡെമോക്രാറ്റുകൾ അറിയിച്ചിട്ടുണ്ട്. എന്നാൽ മുയിസ്സുവിന്റെ പ്രസംഗം ബഹിഷ്‌കരിക്കുന്നതിന് പിന്നിലെ കാരണം മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
മാലദ്വീപിൽ ഓരോ വർഷത്തിന്റേയും ആദ്യ ടേമിലെ ആദ്യ സമ്മേളനത്തെ രാഷ്‌ട്രപതി പതിവായി അഭിസംബോധന ചെയ്യാറുണ്ട്. രാജ്യത്തിന്റെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളുമായിരിക്കും ഈ പ്രസംഗത്തിൽ ശുപാർശ ചെയ്യുന്നത്. മുയിസ്സുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടിനെതിരെ കടുത്ത വിമർശനമാണ് രാജ്യത്തെ പ്രതിപക്ഷം ഉയർത്തുന്നത്. ഇന്ത്യ മാലദ്വീപിന്റെ ദീർഘകാലമായുള്ള സഖ്യകക്ഷിയാണെന്നാണ് ഇവർ വിശേഷിപ്പിച്ചത്. ഇന്ത്യയെ അകറ്റി നിർത്തുന്നത് രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും, വർഷങ്ങളായി തുടരുന്ന സൗഹൃദം തകർക്കരുതെന്നും ഇവർ നിർദ്ദേശിച്ചിരുന്നു.