തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്ക് കോടികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പത്ത് കോടി രൂപയാണ് നീക്കി വച്ചത്. കേരളീയം നാടിന്റെ നന്മയെ ആഘോഷിക്കുന്നുവെന്ന വാദം ഉന്നയിച്ചാണ് തുക വകയിരുത്തിയത്. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമസ്ത മേഖലകളിലും കേരളത്തിന്റെ നേട്ടങ്ങളെ അണിനിരത്തുകയാണ് കേരളീയത്തിന്റെ ലക്ഷ്യമെന്നായിരുന്നു സർക്കാരിന്റെ വാദം. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഒരാഴ്ച കാലത്തേക്കാണ് പരിപാടി സംഘടിപ്പിച്ചത്. കോടികൾ മുടക്കിയാണ് സർക്കാർ ഇക്കഴിഞഞ വർഷം പരിപാടി സംഘടിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധൂർത്തടിച്ച് പണം ചെലവാക്കിയതിനെ ഹൈക്കോടതി വരെ രൂക്ഷമായി വിമർശിച്ചിരുന്നു.
ആഘോഷ പരിപാടിയേക്കാൾ മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടത് എന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ കഴിയില്ല. ഇക്കാര്യം ഭരണാധികാരികൾ മനസ്സിലാക്കണം. ചിലരുടെ കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ് തുറപ്പിക്കാൻ. ആഘോഷ പരിപാടികളേക്കാൾ മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യമെന്നായിരുന്നു കോടതി പറഞ്ഞത്. സർവ കോണിൽ നിന്നും വിമർശന ശരങ്ങൾ ഉയരുന്നതിനിടെയാണ് ബജറ്റിൽ പത്ത് കോടി നീക്കിവച്ചിരിക്കുന്നത്.