തിരുവനന്തപുരം: പെൻഷൻ തുക ഉയർത്താതെ, ജീവിത ചെലവ് വർദ്ധിപ്പിച്ച് 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ്. സൂര്യോദയ സമ്പദ്ഘടനയുടെ പിടിച്ചുനിൽപ്പിനായി വിവിധ ഫീസുകളും വിലയും വർദ്ധിപ്പിച്ചു.
മദ്യത്തിന് വില വർദ്ധിക്കും. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ എക്സൈസ് തീരുവ പത്ത് രൂപ കൂട്ടി. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും.
വൈദ്യുതി നിരക്ക് യൂണിറ്റ് 15 പൈസ കൂടും. ലൈസന്‍സികള്‍ വില്‍ക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഇതുവരെ ഈടാക്കിയിരുന്ന തീരുവ ആറ് പൈസയാണ്. ഇത് 10 പൈസയാക്കി വർദ്ധിപ്പിച്ചു. ഇതുവഴി 101.41 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
കോടതി ഫീസുകളിലും നിരക്ക് വർദ്ധന പ്രഖ്യാപിച്ചു. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ഭൂനികുതി ഏർപ്പെടുത്തും. ലീസ് സ്റ്റാംപ് ഡ്യൂട്ടി നിരക്കുകൾ വർദ്ധിപ്പിക്കും.
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവയും വർദ്ധിപ്പിച്ചു. 1963 മുതൽ വൈദ്യുതി സ്വന്തമായി ഉൽപ്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.2 പൈസയായിരുന്നു ചുമത്തിയിരുന്നത്. ഇത് യൂണിറ്റിന് 15 പൈസയായി വർദ്ധിപ്പിച്ചു. 24 കോടിയുടെ അധികവരുമാനമാണ് ലക്ഷ്യം.