തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ നാലാം ബജറ്റ് പ്രഖ്യാപനങ്ങൾ സാധാരണക്കാരെ സംബന്ധിച്ച് ഒരു ഗുണവും നൽകുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ കർഷകരെ സഹായിക്കുന്നതിനായുള്ള പ്രഖ്യാപനങ്ങളും, വികസനത്തിന് വേണ്ട പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായിട്ടില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ വെറും വാചക കസർത്ത് മാത്രമായിരുന്നു ഇന്നത്തെ ബജറ്റ് പ്രഖ്യാപനങ്ങളെന്നും കെ. സുരേന്ദ്രൻ അറിയിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” ക്ഷേമ പെൻഷൻ മാസങ്ങളായി മുടങ്ങി കിടക്കുകയാണ്. സാധരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രതീക്ഷയും ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനങ്ങളിലില്ല. ടൂറിസം മേഖലയും കാർഷിക മേഖലയിലും ബജറ്റ് പ്രതീക്ഷ നൽകുന്നില്ല. റബർ താങ്ങുവില 10 രൂപ മാത്രം കൂട്ടിയത് വെറും തട്ടിപ്പും അതു വിറ്റ് ഉപജീവനമാർഗം നടത്തുന്നവരോടുള്ള ചതിയുമാണ്. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ബജറ്റ് പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്”.- കെ. സുരേന്ദ്രൻ വ്യക്തമാക്കി.
കേരളം കടമെടുത്ത് ധൂർത്തടിക്കുകയാണ്. എന്നിട്ടും അവർ കുറ്റം ചുമത്തുന്നത് കേന്ദ്രസർക്കാരിലാണ്. ആഭ്യന്തര സാമ്പത്തിക ഏജൻസികളിൽ നിന്നും കുറഞ്ഞ പലിശയ്‌ക്കും കടമെടുക്കാൻ സാധിക്കും. എന്നാൽ കൂടുതൽ പലിശയ്‌ക്ക് കടം എടുത്ത് കേരളത്തെ കടക്കെണിയിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്നു പറയുന്നതിന്റെ കാരണം എന്താണെന്ന് കൃത്യമായി അറിയണം. ഇതിനായി കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















