ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റുകളും പിടിച്ചെടുക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ദക്ഷിണേന്ത്യയിൽ പഴയ കോൺഗ്രസിനെക്കാൾ പ്രഭാവമാണ് ബിജെപിയ്ക്കുളളതെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യയിൽ നിന്നും ബിജെപിക്ക് 28 ലോക്സഭാ അംഗങ്ങളുള്ളപ്പോൾ കോൺഗ്രസിന് 27 മാത്രമാണന്നെും രാജ്യസഭയിൽ ഈ മേഖലകളിൽ നിന്നും 8 അംഗങ്ങളും കോൺഗ്രസിന് 7 അംഗങ്ങളുമാണുള്ളതെന്നും നദ്ദ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം സുനിശ്ചതമാണ്. ദക്ഷിണേന്ത്യയിലും ഞങ്ങളുടെ പാർട്ടിയുടെ ശക്തി വർദ്ധിച്ചു വരികയാണ്. കോൺഗ്രസിന് 27 ലോക്സഭാ അഗംങ്ങളും 7 രാജ്യസഭാ അംഗങ്ങളുമണുള്ളത്. എന്നാൽ കോൺഗ്രസിന് ഉള്ളതിനേക്കാൾ ഒരു അംഗം ബിജെപിക്ക് കൂടുതലായുണ്ട്. ബിജെപിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്. വളരെ വൈകാതെ തന്നെ കേന്ദ്രസർക്കാർ പറഞ്ഞ കാര്യങ്ങൾ വാക്കുപാലിക്കും. ഏകീകൃത സിവിൽ കോഡിന് ഉത്തരാഖണ്ഡിൽ തുടക്കം കുറിച്ച് നടപ്പിലാക്കും”. – ജെപി. നദ്ദ അറിയിച്ചു.
അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുമെന്നത് ഭാരതത്തിലെ വിശ്വാസികൾക്ക് പ്രധാനമന്ത്രി നൽകിയ വാക്കാണ്. ഇത്തരത്തിൽ ഓരോ വാഗ്ദാനങ്ങളായി അദ്ദേഹം പാലിച്ചു വരികയാണെന്നും നദ്ദ വ്യക്തമാക്കി. ഭാരതത്തിന്റെ മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് ഭാരതരത്നം നൽകി ആദരിച്ചതിന്റെ സന്തോഷവും അദ്ദേഹം മാദ്ധ്യമങ്ങളുമായി പങ്കുവച്ചു. ശിവരാജ് ചൗഹാൻ, വസുന്ധര രാജ എന്നിവരുടെ നേതൃത്വപാടവം ബിജെപിക്ക് ആവശ്യമാണ്. ഇവരുടെ കീഴിൽ യുവാക്കൾ വളർന്നു വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.