ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് എഎപി വൃത്തങ്ങളുടെ വസതിയിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം 10 ഇടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. എഎപി രാജ്യസഭാ എംപി എൻഡി ഗുപ്തയുടെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ഭിവൻ കുമാറിന്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്.
അതേസമയം മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി കോടതിയെ സമീപിച്ചിരുന്നു. തുടർച്ചയായ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണിത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് വിവരങ്ങൾ തേടുന്നതിനാണ് ഇഡി കെജ്രിവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡിയുടെ ആവശ്യം അഞ്ച് തവണയാണ് കെജ്‌രിവാൾ തള്ളിയത്.
2023 ഓഗസ്റ്റ് 17ന് മദ്യനയക്കേസിൽ സിബിഐ ആദ്യം രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ കെജ്രിവാളിനെ പ്രതി ചേർത്തിരുന്നില്ല. എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.