തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയെ മികവുറ്റതാക്കാൻ സംസ്ഥാനത്ത് വിദേശ സർവ്വകലാശാലയുടെ ക്യാമ്പസുകൾ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ എതിർത്ത് എസ്എഫ്‌ഐ. വിദേശ സർവ്വകലാശാലകൾ കേരളത്തിലെത്തുന്നതിൽ ആശങ്കയുണ്ടെന്നും ഇതിനോട് എസ്എഫ്‌ഐയ്‌ക്ക് യോജിപ്പില്ലെന്നും പ്രസിഡന്റ് കെ അനുശ്രീ വ്യക്തമാക്കി. സ്വകാര്യ സർവകലാശാലകൾ വരുന്നതിൽ സർക്കാർ നിയന്ത്രണം ഉണ്ടാവണമെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്. ഓട്ടോണമസ് കോളേജുകൾ സംസ്ഥാനത്ത് കൊണ്ടുവരുന്നതിനെതിരെ സമരം ചെയ്ത ചരിത്രമാണ് എസ്എഫ്‌ഐക്കുള്ളത്. ആ നിലപാട് തന്നെയാണ് വിദേശ സർവ്വകലാശാലയുടെ കാര്യത്തിലുള്ളതെന്നും അനുശ്രീ പറഞ്ഞു.
സംസ്ഥാനത്ത് നികുതി ഇളവുകൾ ഉൾപ്പെടെ നൽകി സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാൻ നടപടിയെടുക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. പഠനത്തിനായി വിദേശത്ത് പോകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനാൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ആരംഭിക്കണ നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഇത് പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വരും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും തീരുമാനമുണ്ട്. വിദേശ സർവ്വകലാശാല ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പറഞ്ഞു.