ന്യൂഡൽഹി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ് . നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ബിൽ അവതരിപ്പിച്ചത് . ഈ ബിൽ ഇന്ന് രാജ്യമാകെ ചർച്ച ചെയ്യപ്പെടുകയാണ്. ഏകീകൃത സിവിൽ കോഡിന് കീഴിൽ, എല്ലാ മതങ്ങളിലെയും പൗരന്മാർക്ക് തുല്യ നിയമങ്ങളാകും . ഇതിൽ വിവാഹവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.
ചില ബന്ധങ്ങളിൽ ഉൾപ്പെട്ടവർ തമ്മിലുള്ള വിവാഹങ്ങൾക്കും നിയമത്തിൽ വിലക്കുണ്ട് . മാത്രമല്ല നിയമം നടപ്പിൽ വരുന്നതോടെ ലിവിങ് ടുഗെദർ ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവരും അധികൃതർക്ക് മുന്നിൽ രജിസ്റ്റർ ചെയ്യണം. ഇവർ 21 വയസിൽ താഴെയുള്ളവരാണെങ്കിൽ രക്ഷിതാക്കളുടെ സമ്മതവും വേണം. ഉത്തരാഖണ്ഡ് സ്വദേശികൾ സംസ്ഥാനത്തിന് പുറത്താണ് ലിവിങ് ടുഗെദർ രീതിയിൽ താമസമെങ്കിലും അവർക്കും ഈ നിയമം ബാധകമാകും.
ലിവിംഗ് ടുഗെദർ രീതിയിൽ കഴിയുന്നവർ നേരത്തെ വിവാഹം ചെയ്തവരാകരുതെന്നും നിയമം അനുശാസിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ഉണ്ടാകുമെന്നും , ലിവിങ് ടുഗെദർ ബന്ധം അവസാനിപ്പിക്കുകയാണെങ്കിലും രേഖാമൂലം അധികൃതരെ അറിയിക്കണമെന്നും നിയമം പറയുന്നു. അവർ ഉത്തരാഖണ്ഡിലെ താമസക്കാരാണോ അല്ലയോ എന്ന് രേഖപ്പെടുത്തി രജിസ്ട്രാർക്ക് ഒരു പ്രസ്താവന സമർപ്പിക്കണം.
ഇവർ നൽകുന്ന വിശദാംശങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അധികൃതർ പോലീസ് സ്റ്റേഷനിൽ അറിയിക്കും.നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് ആറ് മാസം വരെ തടവും 25,000 രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി ആറ് മാസം വരെ തടവും 25000 രൂപ പിഴയും ലഭിക്കാം. രജിസ്റ്റർ ചെയ്യാൻ ഒരു മാസം വൈകിയാൽ മൂന്ന് മാസം തടവോ 10,000 രൂപ പിഴയോ ലഭിക്കാനും സാധ്യതയുണ്ട്.