ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപനത്തിന് നന്ദി പ്രകാശിപ്പിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. മുൻ പ്രധാനമന്ത്രി ജവർഹർ ലാൽ നെഹ്‌റുവിന്റെ വാക്കുകൾ അന്ധമായി പിന്തുടരുന്നവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം സംവരണ സംവിധാനങ്ങൾക്ക് എതിരാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
” ഇന്ന് ഞാൻ നെഹ്‌റുജിയെ ഓർക്കുന്നു. ഒരിക്കൽ അദ്ദേഹം മുഖ്യമന്ത്രിമാർക്ക് ഒരു കത്തെഴുതിയിരുന്നു. അതിൽ താൻ സംവരണത്തിന് എതിരാണെന്നും അർഹത ഇല്ലാത്തവരെയാണ് ഇതിലൂടെ പ്രോത്സാഹിപ്പിക്കുന്നതെന്നും പറഞ്ഞിരുന്നു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകിയാൽ ഗവൺമെന്റിന്റെ നിലവാരം കുറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാൽ റിക്രൂട്ട്‌മെന്റുകൾ പോലും നിർത്തി വച്ചിരുന്ന ഒരു കാലം അന്നുണ്ടായിരുന്നു. നെഹ്‌റുജിയുടെ ഈ പാതയാണ് രാജ്യത്തെ കോൺഗ്രസുകാർ പിന്തുടരുന്നത്.” – പ്രധാനമന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് എന്ന പാർട്ടി സംവരണ വിഭാഗക്കാർക്കെതിരായി പ്രവർത്തിക്കാനാണ് ആഗ്രിക്കുന്നത്. എന്നാൽ ബിജെപി അങ്ങനെയല്ല. ഞങ്ങൾ അവർക്ക് മുൻഗണന നൽകുന്നു. കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ ഭൂരിപക്ഷം ജനങ്ങളും പിന്നാക്ക വിഭാഗക്കാരാണ്. ഇവരെ മുൻനിരയിൽ എത്തിക്കാനാണ് ഞങ്ങളുടെ പാർട്ടി ശ്രമിക്കുന്നത് പ്രധാനമന്ത്രി അറിയിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഈ പദവി വഹിക്കുന്ന ആദ്യ വനവാസി വിഭാഗത്തിൽ നിന്നുള്ള വനിതയാണ്. കോൺഗ്രസിന് അവരോടുള്ള എതിർപ്പ് പ്രകടമായിരുന്നു. ഭാരതീയരുടെ കഴിവുകളിൽ ആത്മവിശ്വാസം പുലർത്താത്തവരാണ് കോൺഗ്രസ്. നെഹ്‌റുവിന്റെ തെറ്റുകൾക്ക് ജമ്മുകശ്മീർ വലിയ വില നൽകേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.