ന്യൂഡൽഹി: സ്വന്തം ഭരണവീഴ്ചകൾ മറച്ചുവച്ച് പിണറായിയും മന്ത്രിമാരും ജന്തർമന്ദറിൽ നടത്തുന്ന പ്രതിഷേധത്തിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അധികാരത്തിലെത്താൻ സിപിഎം പല വാഗ്ദാനങ്ങളും നൽകിയെന്നും എന്നാൽ സ്വന്തം വീഴ്ചകൾ മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. 2016-2021-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അധികാരത്തിലെത്താൻ ജനങ്ങൾക്ക് വലിയ വാഗ്ദാനങ്ങളാണ് അവർ നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ അവർക്ക് അവരുടെ നേട്ടങ്ങളെന്ന് പറയാൻ ഒന്നും തന്നെയില്ല. അതുകൊണ്ട് സ്വന്തം തെറ്റുകൾ ആരുടെയെങ്കിലും തലയിൽ കെട്ടിവച്ച് തടിയൂരാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന് വേണ്ടി കേന്ദ്ര സർക്കാരിനെയാണ് അവർ തിരഞ്ഞെടുത്തതെന്നും മുരളീധരൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയും ഭരണകക്ഷിയംഗങ്ങളും ചേർന്ന് നടത്തുന്ന സമരം രാഷ്ട്രീയ നാടകമാണെന്ന് മുരളീധരൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. പൊതുഖജനാവിൽ നിന്ന് കോടികൾ ചിലവാക്കിയുള്ള പ്രഹസനമാണ് രാജ്യതലസ്ഥാനത്ത് നടക്കാൻ പോകുന്നതെന്നും എംഎൽഎമാരും എംപിമാരും പേഴ്സണൽ സ്റ്റാഫുകളുമെല്ലാം ഡൽഹിയിലെത്തുമ്പോൾ ഒരു കോടി രൂപയെങ്കിലും ചിലവാകുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.