ചെന്നൈ: കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ ശർമ്മിളയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചതിനെ തുടർന്നാണ് നടപടി. ഇൻസ്റ്റഗ്രാം അക്കൗണ്ട് മുഖേനയാണ് ശർമ്മിള ഉദ്യോഗസ്ഥയ്ക്കെതിരെ പോസ്റ്റ് പങ്കുവച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെ കോയമ്പത്തൂർ സൈബർ ക്രൈം പോലീസ് സംഭവത്തിൽ കേസെടുക്കുകയായിരുന്നു. കാർ ഓടിക്കവെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു വീഡിയോ ചെയ്തത്. ഗതാഗത നിയമലംഘനം നടത്തുന്നവരിൽ നിന്നും രസീത് നൽകാതെ ഉദ്യോഗസ്ഥ പണം ഈടാക്കുന്നുവെന്നായിരുന്നു വീഡിയോയിൽ ശർമ്മിളയുടെ ആരോപണം.
എന്നാൽ ഇത് തെളിയിക്കുന്ന ദൃശ്യങ്ങളൊന്നും തന്നെ ഇവരുടെ പക്കലുണ്ടായിരുന്നില്ല. സംഗനൂർ ട്രാഫിക് സിഗ്നലിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ ശർമ്മിള വാഹനം ഓടിച്ചെന്നും ഇത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. അനുവാദമില്ലാതെ പോലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് പിന്നാലെ അപകീർത്തിപ്പെടുത്തും വിധത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളും ഐടി ആക്ടിലെ വകുപ്പുകളും ചുമത്തിയാണ് കേസ്.