ഇടുക്കി: ഉടുമ്പൻചോലയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ അയൽവാസിയുടെ ശ്രമം. പ്രതി ശശി കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. സുന്ദർരാജ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തങ്കപാണ്ടി ഏലയ്ക്കാ എസ്റ്റേറ്റിലെ ജോലിക്കാരാണ് ഇരുവരും. ഷീലയും ശശിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി മറ്റു ജോലിക്കാർ പറഞ്ഞു. ഷീല തന്നെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ശശി കുമാർ യുവതിയെ ഏലയ്ക്കാ സൂക്ഷിക്കുന്ന സ്റ്റോറിൽ നിന്നും ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. തുടർന്ന് ശശികുമാർ താമസിക്കുന്ന ലയത്തിലെത്തിച്ച് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താനും ശ്രമിച്ചു.
ബഹളം കേട്ട് സ്ഥലത്തെത്തിയ മറ്റു ജോലിക്കാരാണ് തീ അണച്ച് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഷീലയ്ക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകി യുവതിയെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.