റീൽസ് എടുത്ത് പോസ്റ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ ആഗ്രഹിക്കാത്ത യുവാക്കൾ കുറവായിരിക്കും. അത്തരത്തിൽ റീൽസ് വഴി റീച്ചുണ്ടാക്കാൻ ശ്രമിച്ച ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ പണികിട്ടിയത്. റീൽസ് എടുത്തു എന്നതല്ല, മറിച്ച് റീൽസ് എവിടെ വച്ച് എടുത്തു എന്നുള്ളതായിരുന്നു 38 വിദ്യാർത്ഥികൾക്ക് വിനയായി മാറിയത്.
കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (GIMS) വിദ്യാർത്ഥികളുടെ സംഘം റീൽസ് ഷൂട്ട് ചെയ്തത് ആശുപത്രിക്കുള്ളിൽ വച്ചായിരുന്നു. ഇൻസ്റ്റഗ്രാമിലെ വൈറൽ ടാഗ് ലൈൻ ആയ ‘റീൽ ഇറ്റ്-ഫീൽ ഇറ്റ്’ ആയിരുന്നു സംഘം അവതരിപ്പിച്ചത്. ആശുപത്രി കിടക്കയിൽ കൈയും കാലും ഒടിഞ്ഞ് കിടക്കുന്നതായി അഭിനയിക്കുന്നതായിരുന്നു റീൽസിലെ ദൃശ്യങ്ങൾ. തുടർന്ന് ആശുപത്രി നിയമങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളുടെ ഹൗസ്മാൻഷിപ്പ് പരിശീലന കാലയളവ് പത്ത് ദിവസത്തേക്ക് കൂടി നീട്ടി.
വിദ്യാർത്ഥികൾക്ക് റീൽസ് അടക്കമുള്ള പരിപാടികൾ ചെയ്യണമെന്നുണ്ടെങ്കിൽ ആശുപത്രിക്ക് പുറത്താകാമെന്നും രോഗികൾക്ക് അസൗകര്യമുണ്ടാക്കുന്ന പ്രവൃത്തികൾ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടാകരുതെെന്നും GIMS ഡയറക്ടർ ഡോ. ബസവരാജ് ബൊമ്മനഹള്ളി അറിയിച്ചു.
ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയ ഡോക്ടറെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെയും നടപടിയുണ്ടായത്.