ഭോപ്പാൽ: വനവാസികളുടെ ക്ഷേമത്തിന് വേണ്ടിയാണ് എൻഡിഎ സർക്കാർ പ്രവർത്തിച്ചതെങ്കിൽ പാവപ്പെട്ടവരെയും ഗ്രാമവാസികളെയും കർഷകരെയുമൊക്കെ കോൺഗ്രസ് ഓർക്കുന്നത് തിരഞ്ഞെടുപ്പ് വേളകളിൽ മാത്രമാണെന്ന് പ്രധാനമന്ത്രി. മദ്ധ്യപ്രദേശിലെ ഝാബുവയിൽ വനവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2024ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ആദ്യ മദ്ധ്യപ്രദേശ് സന്ദർശനമാണിത്.
ഇവിടെ വർഷങ്ങളോളം ഭരിച്ചവരാണ് കോൺഗ്രസുകാർ. മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കാനുള്ള അവസരങ്ങൾ അവർക്ക് ലഭിച്ചതാണ്. എന്നിട്ടും 100 ഏകലവ്യ സ്കൂളുകൾ മാത്രം തുറക്കാനാണ് കോൺഗ്രസിന് കഴിഞ്ഞത്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് അതിന്റെ നാലിരട്ടി ഏകലവ്യ സ്കൂളുകൾ കേന്ദ്രസർക്കാർ തുറന്നു. വിദ്യാഭ്യാസമില്ലെന്ന കാരണത്താൽ ഒരു വനവാസി വിദ്യാർത്ഥിയും പിന്നോട്ട് മാറിനിൽക്കേണ്ടി വരുന്ന സന്ദർഭം ഉണ്ടാകരുതെന്ന് ബിജെപിക്ക് നിർബന്ധമായിരുന്നു.
കോൺഗ്രസ് ഭരണകാലത്ത് വനവാസികളുടെ അവകാശങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. വനവിഭവങ്ങൾ ഉപയോഗിച്ച് ജീവിതം നയിക്കുന്ന വനവാസികൾക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കി. എന്നാൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതോടെ ഫോറസ്റ്റ് പ്രോപ്പർട്ടി നിയമത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി. ഇതോടെ വനവാസി സമൂഹത്തിന് വനഭൂമിയുമായി ബന്ധപ്പെട്ട തങ്ങളുടെ അവകാശങ്ങൾ തിരികെ ലഭിച്ചു.
വനവാസി സമൂഹങ്ങളിലെ നിരവധി കുടുംബങ്ങളെ വർഷങ്ങളോളം പ്രതിസന്ധിയിലാക്കിയ രോഗമായിരുന്നു സിക്കിൾ സെൽ അനീമിയ. നൂറുക്കണക്കിന് പേരുടെ ജീവനെടുത്ത ഈ രോഗത്തെ പിടിച്ചുകെട്ടാൻ ആവശ്യമായ ഒരു നടപടിയും കോൺഗ്രസ് കൈക്കൊണ്ടില്ല. അക്കാലത്ത് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിച്ചിരുന്നത് കോൺഗ്രസുകാരായിരുന്നു. എൻഡിഎ സർക്കാർ സിക്കിൾ സെൽ അനീമിയക്കെതിരെ ബോധവത്കരണം ആരംഭിച്ചത് വോട്ടിന് വേണ്ടിയല്ല. വനവാസികളുടെ ക്ഷേമത്തിന് വേണ്ടിയാണ്. കാരണം, എൻഡിഎ സർക്കാരിനെ സംബന്ധിച്ചിടത്തോളം വനവാസി സമൂഹമെന്നത് വോട്ട് ബാങ്കല്ല. അവർ നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
ദേശീയ സിക്കിൾ സെൽ അനീമിയ നിർമാർജന ദൗത്യത്തിന് മദ്ധ്യപ്രദേശിലെ ഷാഹ്‌ദോലിൽ വച്ച് 2023 ജൂലൈ ഒന്നിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. രോഗ ബാധിതരെ ജീവിതകാലം മുഴുവൻ പിന്തുടരുന്ന ഒരു ജനിതക രോഗമാണ് സിക്കിൾ സെൽ അനീമിയ. ഇന്ത്യയിലെ ഗോത്രവർഗ്ഗ സമൂഹത്തിനിടയിൽ ഇത് സാധാരണമായി കണ്ടുവരുന്നു. എന്നാൽ ഗോത്രവർഗക്കാരല്ലാത്തവരിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.