എറണാകുളം: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇഡി സമൻസിന്റ കാലാവധി നീട്ടണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. ഹാജരായി മൊഴി നൽകുന്നതിൽ എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തുമെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച്ച കിഫ്ബിയുടെ ഹർജിക്കൊപ്പം ഐസക്കിന്റെ ഹർജിയും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനോട് ഇന്ന് ഹാജരാകാനാണ് ഇഡി നിർദ്ദേശിച്ചിരുന്നത്. ജനുവരി 12-നും, 21-നും ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്നാണ് വീണ്ടും ഇഡി സമൻസ് അയച്ചത്. ഇതിന് പിന്നാലെ സമൻസ് നീട്ടണമെന്ന ആവശ്യവുമായി തോമസ് ഐസക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.