കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ യുവതികളെ ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തി സ്വത്തുക്കൾ തട്ടിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെ ബിജെപി. സംസ്ഥാനത്തെ സ്ത്രീകൾ ബലാത്സംഗത്തിനും മറ്റ് ലൈംഗിക അതിക്രമങ്ങൾക്കും നിരന്തരമായി ഇരയാകേണ്ടി വരുന്നതിലും മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേസിലെ പ്രതികളോട് കാണിക്കുന്ന മൃദുസമീപനത്തിനെതിരെയും ബിജെപി നേതാവും ദേശീയ വക്താവുമായ ഗൗരവ് ഭാട്ടിയ ശക്തമായ വിമർശനമുന്നയിച്ചു. ‘ബലാത്സംഗികൾ’ ഭരിക്കുന്ന സംസ്ഥാനമായി ബംഗാൾ മാറിയെന്നും അദ്ദേഹം പ്രതികരിച്ചു.
”ബലാത്സംഗികൾ ഭരിക്കുന്ന സർക്കാരുള്ള സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറിയെന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ടാകില്ല. ബലാത്സംഗികൾ, ബലാത്സംഗികളാൽ, ബലാത്സംഗികൾക്ക് വേണ്ടി എന്നതാണ് ബംഗാളിൽ കാണുന്നത്. ലൈംഗികാതിക്രമ കേസിലെ ഇരകൾക്ക് പിന്തുണ നൽകുന്നതിന് പകരം റേപ്പിസ്റ്റുകൾക്ക് വേണ്ടി നിലകൊള്ളുകയാണ് മമത. സംസ്ഥാനത്തെ മുഖ്യമന്ത്രി നിശബ്ദയായ കാഴ്ചക്കാരി മാത്രമായി പെരുമാറുകയാണ്. അരാജകത്വത്തിന്റെ ഭരണാധികാരിയാണ് മമത. അവരുടെ സ്വന്തം നിയമമാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇത് ആശങ്കാജനകമാണ്. പശ്ചിമ ബംഗാളിൽ വളരുന്ന നിയമരാഹിത്യ പ്രവണതകളെ ചൂണ്ടിക്കാട്ടുന്നതിനാണ് ഈ വാർത്താ സമ്മേളനം.
കുറ്റകൃത്യം ചെയ്തത് ടിഎംസി ഗുണ്ടയാകുമ്പോൾ, സംസ്ഥാനത്തെ സ്ത്രീകളുടെ അഭിമാനം ഉയർത്തിപ്പിടിക്കാതെ മുഖ്യമന്ത്രി സൗകര്യപൂർവ്വം ഒഴിഞ്ഞുമാറുന്നു. നിലവിൽ ഒളിവിൽ കഴിയുന്ന തൃണമൂൽ ഗുണ്ടയായ ഷെയ്ഖ് ഷാജഹാനെ പോലുള്ളവർക്ക് വേണ്ടിയാണിത്. ” ഗൗരവ് ഭാട്ടിയ വിമർശിച്ചു.
അതേസമയം ബംഗാളിലെ സന്ദേശ്ഖാലി വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 19 വരെയാണ് നിരോധനാജ്ഞ.
പ്രാദേശിക ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാനും സംഘവും ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും ബലപ്രയോഗത്തിലൂടെ തങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കിയെന്നുമാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചാ പ്രവർത്തകരുടെ പ്രതിഷേധവും ശക്തമാണ്.