തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ 20-ഓളം എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. തൃശൂർ ഇരിങ്ങാലക്കുടയിലാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായി ഗവർണറുടെ വാഹനത്തിന് മുന്നിലേക്ക് പാഞ്ഞടുത്തത്.
ഗാന്ധി സന്ദർശനത്തിന്റെ നൂറാം വാർഷികത്തിൽ പങ്കെടുക്കുന്നതിനായാണ് ഗവർണർ ഇരിങ്ങാലക്കുടയിലെത്തിയത്. പരിപാടി നടക്കുന്ന ടൗൺ ഹാളിലേക്ക് പോകുന്ന വഴി ഗവർണറുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് എസ്എഫ്ഐ ഗുണ്ടകൾ ചാടിവീഴുകയായിരുന്നു. പോലീസിന്റെ വൻ സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഗവർണർക്കെതിരെ പ്രതിഷേധം നടത്താൻ പദ്ധതിയിട്ടിരുന്ന എസ്എഫ്ഐ പ്രവർത്തകരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഗവർണറുടെ പരിപാടിക്ക് മുമ്പായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
തൃശൂർ ഏങ്ങണ്ടിയൂരിലും എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പത്തിലധികം എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായി വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. ആക്രമണത്തിൽ രണ്ട് വനിതകളുൾപ്പെടെ 14 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.