തിരുവനന്തപുരം: എക്‌സാലോജിക്കിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് വിദേശത്തും കമ്പനിയുള്ളതായി ആരോപണം. സ്‌കൈ ഇലവൻ ഇൻകോർപറേറ്റ്‌സ് എന്ന പേരിൽ കാനഡയിലെ ടൊറന്റോയിൽ 2023 മാർച്ചിൽ കമ്പനി ആരംഭിച്ചെന്നാണ് ആരോപണം. കൺസൾട്ടൻസി സേവനവും പരിശീലനവും നൽകുന്ന കമ്പനിയാണെന്നാണ് ഔദ്യോഗിക വെബ്‌സെറ്റിൽ പറയുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രൊഫഷണലുകൾക്കും സ്ഥാപനങ്ങൾക്കും സർവ്വീസ് നൽകുന്നുണ്ട്.
സോഫ്റ്റ് വെയർ കമ്പനിയായ എക്‌സാലോജിക്കിന്റെ ഉടമയാണ് വീണ വിജയൻ. എക്‌സാലോജിക്കിന്റെ പ്രവർത്തനം രജിസ്ട്രാർ ഓഫ് കമ്പനീസ് മരവിപ്പിച്ചതിന് പിന്നാലെയാണ് കാനഡയിൽ കമ്പനി ആരംഭിച്ചതെന്ന് വെബ്‌സെറ്റിലൂടെ മനസിലാക്കാം. വീണയുടെ പേരാണ് ഡയറക്ടറുടെ സ്ഥാനത്ത് കാണിച്ചിരിക്കുന്നത്. ലിങ്ക്ഡ് ഇന്നിൽ നൽകിയിരിക്കുന്ന വിവരത്തിൽ എക്‌സാലോജിക്കിലെ സോഫ്റ്റ് വെയർ ഡെവലപ്പറായ ജീവൻ എന്നയാളുടെ പേരും കാണിക്കുന്നുണ്ട്.
സിഎംആർഎൽ- എകസാലോജിക്കിലെ പരാതിക്കാരൻ ഷോൺ ജോർജാണ് ഫേസ്്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. ഇതാ മറ്റൊരു പെൻഷൻ സംരംഭം….എന്തൊരു പെൻഷൻ ആണിത്…? എന്ന അടിക്കുറിപ്പോടെയാണ് ഷോൺ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.