തൃശൂർ:പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം 52-കാരൻ ജീവനൊടുക്കി. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ ഇവരുടെ പിതാവും മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. മടപ്പാട്ടുപറമ്പിൽ വീട്ടിൽ കുഞ്ഞുമോനാണ് സഹോദരി ഹസീനയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. മരണ വിവരമറിഞ്ഞ ഇവരുടെ പിതാവ് അബൂബക്കർ (85) ആണ് മരിച്ചത്.
ഇരുവരും തമ്മിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ഹസീനയ്ക്കൊപ്പം താമസിക്കുന്ന അസുഖബാധിതനായ പിതാവ് അബൂബക്കറിനെ കാണാൻ കുഞ്ഞുമോൻ എത്തിയിരുന്നു. തുടർന്ന് സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു.
ആക്രമണത്തിൽ ഹസീനയുടെ ചെവിക്ക് പുറകിലാണ് പരിക്കേറ്റത്. ഇവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിൽ കുഞ്ഞുമോൻ തൂങ്ങി മരിച്ചത്.