തിയേറ്റർ ഉടമകളുടെ പ്രതിഷേധം നിലനിൽക്കുമ്പോഴും മഞ്ഞുമ്മല്‍ ബോയ്‌സടക്കം എല്ലാ ചിത്രങ്ങളും തിയേറ്ററിൽ പ്രദർശിപ്പിക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് മഞ്ഞുമ്മൽ ബോയ്സ് പ്രദർശനത്തിന് എത്തിക്കുന്നത്. ഫെബ്രുവരി 22ന് ചിത്രം തിയേറ്ററുകളിലെത്തും.
‘കേരളത്തിലെ ഒരു തിയേറ്റർ സംഘടന 2024 ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല എന്ന് തീരുമാനിച്ചതായി മാദ്ധ്യമങ്ങളിലൂടെ അറിയുവാൻ കഴിഞ്ഞു.. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് ഫെബ്രുവരി 22ന് തന്നെയും തുടർ ചിത്രങ്ങൾ തീരുമാനിച്ച തീയതികളിൽ പ്രദർശനത്തിന് എത്തുമെന്നും അറിയിക്കുന്നു.
ഞങ്ങളോട് എന്നും ഊഷ്മള ബന്ധം പുലർത്തുന്ന കേരളത്തിലെ തിയേറ്ററുകൾ ഈ ചിത്രം പ്രദർശിക്കുമെന്ന് കരാറിൽ ഏർപ്പെട്ടു കൊണ്ട് ഞങ്ങളെ അറിയിച്ചു. ആ തിയേറ്ററുകളും ആയി തുടർന്നും ഞങ്ങൾ സഹകരിക്കുമെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. ഈ ചിത്രം പ്രദർശിപ്പിക്കാത്ത തിയേറ്ററുകളുമായി തുടർ സഹകരണം ആവശ്യമില്ലെന്നാണ് ഞങ്ങളുടെ തീരുമാനം.’- എന്നായിരുന്നു പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
മലയാള സിനിമാ നിർമ്മാതാക്കൾ വ്യവസ്ഥകൾ ലംഘിക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ തിയേറ്ററിൽ പുതിയ മലയാള സിനിമ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഫിയോക്. സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞു മാത്രമേ ഒടിടിയ്‌ക്ക് നൽകാവു എന്നതാണ് നിലവിലെ വ്യവസ്ഥ. ഈ വ്യവസ്ഥ നിർമ്മാതാക്കൾ തെറ്റിക്കുന്നു എന്നാണ് ആരോപണം. തിയേറ്ററിൽ മികച്ച കളക്ഷൻ നേടുന്ന സിനിമകൾ പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒടിടിയിൽ വരുന്നത് തിയേറ്റർ ഉടമകൾക്ക് തിരിച്ചടിയാകുന്നതായാണ് ആരോപണം. റിലീസ് സമയത്തെ നിർമ്മാതാക്കളുടെ തിയേറ്റർ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്‌ക്കണമെന്നുമാണ് ഭാരവാഹികളുടെ ആവശ്യം.