ന്യൂഡൽഹി: തൊഴിലില്ലായ്മയിൽ നിന്ന് തൊഴിലധിഷ്ഠിത വളർച്ചയിലേക്ക് ഭാരതം മാറിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 2014 മുതൽ കോവിഡ് മഹാമാരിക്ക് മുൻപുള്ള കാലഘട്ടം വരെ 45 ദശലക്ഷം യുവാക്കൾ വിവിധ സർക്കാർ പദ്ധതികളിൽ പരിശീലനം നേടിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സെമികണ്ടക്ടേഴ്സ് , സൈബർ സുരക്ഷ, കംപ്യൂട്ടിംഗ് എന്നിവയുൾപ്പെടെയുള്ള ഭാവിയുടെ ആവശ്യകതകളിലേക്ക് ആളുകളെ പ്രാപ്തരാക്കുന്നതിലാണ് കേന്ദ്രം നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദഗ്ധ്യവും മികച്ച സംവിധാനങ്ങളും കുറവുള്ള രാജ്യമായിരുന്നു 2014-ന് മുൻപ് ഇന്ത്യ. ഈ പോരായ്മകളുമായാണ് തങ്ങൾ ജൈത്രയാത്ര ആരംഭിച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പത്ത് വർഷങ്ങൾക്ക് മുൻപ് കേവലം 42 കോടിയായിരുന്നു ഇന്ത്യയിലെ ആകെ തൊഴിലാളികളുടെ എണ്ണം. ഇവരിൽ 30 കോടി പേരും വിദ്യാഭ്യാസമുണ്ടെങ്കിലും വൈദഗ്ധ്യം ഇല്ലാത്തവരായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഭാരതത്തിലെ യുവാക്കൾക്കായി, നൈപുണ്യ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സ്കിൽ ഇന്ത്യ മിഷൻ ആരംഭിച്ചു. എല്ലാ കേന്ദ്ര മന്ത്രാലയങ്ങളെയും സംയോജിപ്പിച്ച് ഇതുവരെ ഏകദേശം 4.5 കോടി യുവാക്കളാണ് മികച്ച പരിശീലനം നേടി ജോലികളിൽ പ്രവേശിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇതിന് പുറമേ ദേശീയ വിദ്യാഭ്യാസ നയം 2020 (എൻഇപി) പ്രകാരം നൈപുണ്യ-തൊഴിൽ പരിശീലനം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗവുമായി. തൊഴിലില്ലായ്മയിൽ നിന്ന് തൊഴിലധിഷ്ഠിത പരിവർത്തനത്തിനാണ് കഴിഞ്ഞ ദശകം സാക്ഷ്യം വഹിച്ചതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.