തിരുവനന്തപുരം: ചാക്കയിൽ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഡിസിപി നിധിൻ രാജ്. നഗരത്തിൽ ശക്തമായ പോലീസ് അന്വേഷണം നടക്കുന്ന സമയത്ത് കുട്ടി എങ്ങനെ അവിടെ എത്തിയെന്ന് പരിശോധിക്കും. ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന കാര്യം സി.ഡബ്ല്യു.സിയുമായി ചർച്ച ചെയ്തിട്ടുണ്ട്. സഹോദരങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്ന കാര്യത്തിൽ ശിശു വകുപ്പുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. നിലവിൽ കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റാൻ രക്ഷിതാക്കൾ സമ്മതമറിയിച്ചിട്ടുണ്ട്. കുടുംബം തിരികെ മടങ്ങാൻ താൽപര്യം അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകിട്ടോടെയാണ് കാണാതായ സ്ഥലത്തിന് സമീപത്ത് നിന്നും കുട്ടിയെ കണ്ടെത്തിയത്. നിലവിൽ കുട്ടി എസ്.എ.ടി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ രാവിലെ മുതൽ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് സംശയമാണ്. ആശുപത്രിയിൽ വച്ച് കുട്ടിയ്ക്ക് ഭക്ഷണവും വെള്ളവും കൊടുത്തെങ്കിലും അത് ഛർദ്ദിക്കുകയായിരുന്നു.
കുഞ്ഞിന് നിർജ്ജലീകരണം സംഭവിച്ചിട്ടുണ്ട് കൂടാതെ നന്നായി ഭയന്നിട്ടുമുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും കുട്ടിയുടെ മാനസിക ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. പീഡിയാട്രിക് ഗൈനക്കോളജി, പീഡിയാട്രിക് മെഡിസിൻ, പീഡിയാട്രിക് സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധർ കുഞ്ഞിനെ പരിശോധിച്ചു.