ന്യൂഡൽഹി: ജമ്മുവിലെ പുതിയ എയിംസ് സമുച്ഛയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 2019 ൽ പ്രധാനമന്ത്രി തന്നെയാണ് എയിംസ് കെട്ടിട സമുച്ഛയത്തിന് തറക്കല്ലിട്ടത്. നാല് വർഷം കൊണ്ടാണ് പണിപൂർത്തീകരിച്ചിരിക്കുന്നത്. കശ്മീരിലെ അവന്തിപോരയിലുള്ള എയിംസിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.
ഇന്ന് ജമ്മുകശ്മീരിൽ എത്തുന്ന പ്രധാനമന്ത്രി ജമ്മു വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിനടക്കം ഒട്ടനവധി പദ്ധതികൾക്ക് തറക്കല്ലിടും. 30,500 കോടിയുടെ പദ്ധതികൾക്കാണ് ഇന്ന് അദ്ദേഹം കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിൽ തുടക്കം കുറിക്കുന്നത്. നിരവധി റോഡ്, റെയിൽ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
ജമ്മുകശ്മീരിലെ ജനങ്ങളുമായി ആത്മബന്ധമുള്ള നേതാവാണ് പ്രധാനമന്ത്രിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. നിരവധി വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മേഖലയിൽ നടക്കുന്നുണ്ട്. ചരിത്രത്തിൽ ആദ്യമായി ഇത്രയും അധികം വികസനങ്ങൾ ജമ്മുകശ്മീരിൽ നടക്കുകയാണ്. ഇതൊക്കെ യാഥാർത്ഥ്യമാകാൻ മുൻകൈ എടുത്തത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
2019 ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജമ്മുകശ്മീർ സന്ദർശനമാണിത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് താഴ്വരയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡ്രോണുകൾ, പാരഗ്രൈഡിംഗ് എന്നിവയ്ക്ക് ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.