മുംബൈ: പാകിസ്താന്റെ സമ്പദ് വ്യവസ്ഥയെ മറികടന്ന് ഭാരതത്തിന്റെ അഭിമാനമായ ടാറ്റാ ഗ്രൂപ്പ്. 365 ബില്ല്യൺ ഡോളറാണ് ഗ്രൂപ്പിന്റെ ആകെ ആസ്തിയായി ഇപ്പോൾ കണക്ക് കൂട്ടപ്പെട്ടിരിക്കുന്നത്. ഐഎംഎഫ് നൽകുന്ന കണക്കുകൾ പ്രകാരം ഇത് പാകിസ്താന്റെ സമ്പദ് വ്യവസ്ഥയുടെ ആകെ വലിപ്പമായ 341 ബില്ല്യൺ ഡോളറിനെക്കാൾ മുന്നിലാണ് ടാറ്റ ഗ്രൂപ്പിന്റെ ആകെ ആസ്തി.
ടാറ്റ ഗ്രൂപ്പിലെ പ്രധാന കമ്പനിയായ ടാറ്റ കൺസൾട്ടൻസിയുടെ ആസ്തിമാത്രം 170 ബില്ല്യൺ ഡോളർ വരുമെന്നാണ് കണക്കുകൾ. അതായാത് നമ്മുടെ അയൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പകുതിവരും നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ ആകെ ആസ്തി. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാപനമാണ് ടാറ്റ കൺസൾട്ടൻസി.
ടാറ്റ മോട്ടോർസ്, ട്രെൻഡ്, ടൈറ്റാൻ, ടിസിഎസ്, ടാറ്റ പവർ എന്നീ കമ്പനികൾ നേട്ടം കൊയ്തതാണ് ഗ്രൂപ്പിന്റെ മുന്നേറ്റത്തിന്റെ പ്രധാനകാരണം. ടിആർഎഫ്, ബെനാറസ് ഹോച്ചൽസ്, ടാറ്റ ഇൻവസ്റ്റ്‌മെന്റ് കോർപ്പറേഷൻ, ഓട്ടോമൊബോൽ കോർപ്പറേഷൻ ഓഫ് ഗോവ, ആർട്ട്‌സൻ എഞ്ചിനാറിംഗ് എന്നീ സഹസ്ഥാപനങ്ങളും കഴിഞ്ഞ വർഷം വൻ നേട്ടമാണ് സ്വന്തമാക്കിയത്.
നിലവിൽ പാകിസ്താന്റെ ജിഡിപി 341 ബില്ല്യണാണ്, ഭാരതത്തിന്റേത് 3.7 ട്രില്യണും. അതായത് പാകിസ്താനേക്കാൾ 11 മടങ്ങ് വലുതാണ് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ. 125 ബില്ല്യൺ ഡോളറിന്റെ കടത്തിലാണ് പാകിസ്താൻ ഓടുന്നത്. തകർന്ന സാമ്പത്തിക ഘടനയും ഭരണ അസ്ഥിരതയും അഴിമതിയും ഭരണ രംഗത്തെ കെടുകാര്യസ്ഥതയുമാണ് പാകിസ്താനെ ഇത്രയും വലിയ തകർച്ചയിലേക്ക് കൊണ്ടെത്തിച്ചത്.