കാറ്റ്, വെള്ളം, സൂര്യപ്രകാശം എന്നിവയിൽ നിന്നു മാത്രമല്ല, ഇനി മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം. പാലക്കാട് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിർണായക കണ്ടുപിടുത്തത്തിന് പിന്നിൽ. ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തിൽ നിന്ന് ഉൽപാദിപ്പിക്കാനാകും.
അഞ്ച് ലിറ്റർ മൂത്രത്തിൽ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 7–12 വോൾട്ടേജും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ഗവേഷകസംഘം ഉൽപാദിപ്പിച്ചു. ഈ വൈദ്യുതി ഉപയോഗിച്ച് എൽഇഡി ലാംപുകൾ പ്രകാശിപ്പിക്കാനും മൊബൈൽ ഫോൺ ചാർജ് ചെയ്യാനും കഴിയും. വൈദ്യുതിക്ക് പുറമേ ജൈവവളവും മൂത്രത്തിൽ നിന്ന് ഉത്പാദിപ്പിക്കാൻ ആവുമെന്ന് ഗവേഷകസംഘം പറയുന്നു. മഗ്നീഷ്യം എയർ ഫ്യുവൽ സെൽ ഉപയോഗിച്ച് ഉറവിടത്തിൽ നിന്ന് വേരിതിരിച്ച് പഴകിയ മൂത്രം ‘കാറ്റലൈസ്ഡ് റിസോഴ്സ് വീണ്ടെടുക്കൽ’ എന്നതാണു പരീക്ഷണം. ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
വിസർജ്യവുമായി കലരാത്ത മൂത്രത്തിൽ നിന്ന് മാത്രമേ ഉൽപാദനം സാധ്യമാകൂ. നിലവിൽ മൃഗങ്ങളുടെ മൂത്രമാണ് പരീക്ഷണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യ മൂത്രത്തിൽ നിന്നും വൈദ്യുതി ഉല്പാദനം സാധ്യമാണെന്ന് ഗവേഷക സംഘം പറയുന്നു. കേന്ദ്രസർക്കാരിന്റെ ഡിപാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് കീഴിലുള്ള സയൻസ് ഫോർ ഇക്വിറ്റി എംപവർമെന്റ് വിഭാഗം പദ്ധതി വിപുലീകരിക്കാൻ ആവശ്യമായ ധനസഹായം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.