തൃശൂർ: ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രശസ്തമായ ഗുരുവായൂർ ആനയോട്ടത്തിൽ തിടമ്പേറ്റുന്ന ആനകളെ തിരഞ്ഞെടുത്തു. അഞ്ച് ആനകളെയാണ് തിരഞ്ഞെടുത്തത്. ദേവദാസ്, രവികൃഷ്ണൻ, ഗോപി കണ്ണൻ എന്നിവയാണ് ഓടുന്ന ആനകൾ. ചെന്താമാരക്ഷനും ദേവിയുമാണ് കരുതൽ ആനകൾ. നാളെ ഉച്ചതിരിഞ്ഞാണ് ആനയോട്ടം.
ഇക്കുറി ആനയോട്ടത്തിൽ പത്ത് ആനകളെ മാത്രാമാകും പങ്കെടുപ്പിക്കുക. സുരക്ഷാ പ്രശ്നം കണക്കിലെടുത്താണ് എണ്ണം കുറച്ചത്. 25-ലേറെ ആനകൾ പങ്കെടുക്കാറുണ്ടായിരുന്നു. ആനയോട്ടത്തിന് ശേഷമുള്ള പതിവ് ആനയൂട്ടും വേണ്ടെന്ന് വച്ചിട്ടുണ്ട്. അതീവ സുരക്ഷയോടെയാകും ആനയോട്ടം നടത്തുക. ആനയോട്ടം നടക്കുന്ന മഞ്ജുളാൽ മുതൽ ക്ഷേത്രനട വരെ പാപ്പൻമാരുടെ പ്രത്യേക സംഘം നിയന്ത്രണമേറ്റെടുക്കും.
നാളെ ഉച്ചയ്‌ക്ക് രണ്ടരയോടെ മഞ്ജുളാലിന് മുൻപിൽ പത്ത് ആനകൾ നിരക്കും. ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിക്കുന്നതോടെ ആനയ്‌ക്ക് അണിയാനുള്ള കുടമണികളുമായി ആനക്കാർ മഞ്ജുളാലിലേക്ക് ഓടും. അവ അണിയിച്ച ശേഷം മാരാർ ശംഖ് വിളിക്കും. ഇതോടെ മൂന്ന് ആനകൾ മുൻപിലേക്ക് ഓടും. ക്ഷേത്ര ഗോപുരവാതിൽ കടക്കുന്ന ആനയെ വിജയി ആയി പ്രഖ്യാപിക്കും.