ആമീർ ഖാൻ നായകനായി എത്തി സൂപ്പർഹിറ്റായി മാറിയ ബോളിവുഡ് ചിത്രമാണ് ദംഗൽ. സിനിമയിൽ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച സുഹാനി ഭട്‌നാഗറിന്റെ മരണം ഒരു വിതുമ്പലോടെയാണ് ഏവരും കേട്ടറിഞ്ഞത്. ചിത്രത്തിൽ ബബിത ഫോഗട്ടിന്റെ ബാല്യകാലമാണ് സുഹാനി അവതരിപ്പിച്ചത്. ഡെർമറ്റോമയോസൈറ്റിസ് എന്ന അപൂർവ രോഗം ബാധിച്ചാണ് താരം മരണപ്പെട്ടതെന്ന് പുറത്തു വന്നിരുന്നു. ഇപ്പോഴിതാ രോഗത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സുഹാനിയുടെ കുടുംബം.
സുഹാനി മരണപ്പെടുന്നതിന് രണ്ടാഴ്ച മുമ്പാണ് ഡെർമറ്റോമയോസൈറ്റിസ് എന്ന അപൂർവ രോഗം സ്ഥിരീകരിച്ചതെന്ന് താരത്തിന്റെ പിതാവ് പറഞ്ഞു. എയിംസിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് വരെ സുഹാനിയുടെ രോഗം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ മകളുടെ കൈകാലുകളിൽ നീര് വന്ന് വീർത്തിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. രോഗം എന്താണെന്ന് നേരത്തെ സ്ഥിരീകരിക്കാൻ സാധിച്ചിരുന്നെങ്കിൽ മകൾക്ക് ആവശ്യമായ ചികിത്സ നൽകാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം വേദനയോടെ പറഞ്ഞു.
മുതിർന്നവരെന്നോ കുട്ടികളെന്നോ വേർതിരിവില്ലാതെ പിടിപ്പെടുന്ന രോഗമാണ് ഡെർമറ്റോമയോസൈറ്റിസ്. പേശികളുടെ ബലക്ഷയവും, പെട്ടന്ന് രൂപപ്പെടുന്ന തടിപ്പുകളും നീരുമാണ് ഇതിന്റെ പ്രധാന ലക്ഷണം. രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ല. ഇത് ലഘൂകരിക്കാനുള്ള ചികിത്സകൾ മാത്രമാണ് നിലവിൽ ആശുപത്രികളിൽ നൽകി വരുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി നശിപ്പിക്കുന്ന രോഗമാണിത്. രോഗത്തിന്റെ മൂർധന്യാവസ്ഥയിലെത്തുമ്പോൾ ഇത് ശ്വാസകോശത്തെ ബാധിക്കുകയും അണുബാധയുണ്ടാക്കാൻ കാരണമാവുകയും ചെയ്യുന്നു. അണബാധ രൂക്ഷമായി ഒടുവിൽ മരണം സംഭവിക്കുമെന്ന് വിദഗ്ധർ പറയുന്നു.















