ശ്രീനഗർ: രാജ്യത്തെ ഏറ്റവും നീളമേറിയ ഗതാഗത തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ (യുഎസ്ബിആർഎൽ) ടി-50 യുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ജമ്മുവിൽ നിർവഹിച്ചത്. കശ്മീർ താഴ്വരയിലെ ആദ്യത്തെ വൈദ്യുതീകരിച്ച ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് പാത തുറന്നു നൽകിയത്.
48.1 കിലോമീറ്റർ നീളമുള്ള ബനിഹാൽ-ഖാരി-സംബർ-സങ്കൽദാൻ ഭാഗവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ടി-50 എന്നറിയപ്പെടുന്ന 12.77 കിലോമീറ്റർ നീളമുള്ള തുരങ്കം ഖാരി-സംബർ വിഭാഗത്തിന് ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതോടെ ബാരാമുള്ളയിൽ നിന്ന് ബാനിഹാൽ വഴി സംഗൽദനിലേക്ക് സർവീസ് നടത്താൻ സാധിക്കുന്നതാണ്. നേരത്തെ ബാരാമുള്ളയിലായിരുന്നു അവസാനത്തെ സ്റ്റോപ്പ്.
അത്യാധുനിക സൗകര്യങ്ങളാണ് തുരങ്കത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. തീപിടിത്തത്തെ നേരിടാൻ ഇരുവശത്തും വാട്ടർ പൈപ്പുകൾ, അടിയന്തര സാഹചര്യങ്ങളിൽ രക്ഷ തേടാനായി എസ്കേപ്പ് ടണലുകൾ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. ബനിഹാൽ-ഖാരി-സംബർ-സംഗൽദാൻ സെക്ഷൻ തുറന്നത് വടക്കേ ഇന്ത്യയെും തെക്കേ ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ എന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുവെപ്പാണെന്ന് നോർത്തേൺ റെയിൽവേ വ്യക്തമാക്കി. നേരത്തെ എട്ട് ട്രെയിനുകളാണ് ഇരുവശത്തേക്കും സർവീസ് നടത്തിയിരുന്നതെന്നും എന്നാൽ പ്രധാനമന്ത്രി താഴ്വരയിൽ വൈദ്യുതീകരിച്ച ട്രെയിനുകളും അവതരിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ സന്തോഷം പ്രകടിപ്പിച്ചു.
എട്ട് വൈദ്യുതീകരിച്ച ട്രെയിനുകൾ ബാരാമുള്ളയ്ക്കും ബനിഹാലിനും ഇടയിൽ ഓടുന്നു. നാലെണ്ണം സംഗൽദാൻ വരെ നീട്ടി. മറ്റ് നാല് ട്രെയിനുകളും കുറച്ച് മാസങ്ങൾക്ക് ശേഷം സങ്കൽദാൻ വരെ നീട്ടുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. യുഎസ്ബിആർഎൽ പൂർണമായും തുറക്കുന്നതോടെ ലോകത്തിലെ തന്നെ വിസ്മയമാകുമെന്നും വൃത്തങ്ങൾ അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം, ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ കേബിൾ സ്റ്റേഡ് ബ്രിഡ്ജായ ആൻജി പാലം തുടങ്ങിയ എഞ്ചിനീയറിംഗ് വൈദഗ്ധ്യം തെളിയുന്ന നിരവധി പദ്ധതികളാണ് രാജ്യത്തിന് സമർപ്പിക്കപ്പെടുക. 272 കിലോമീറ്റർ നീളത്തിലാണ് യുഎസ്ബിആർഎൽ നിർമ്മിക്കുന്നത്. ഏകദേശം 41,119 കോടി രൂപയാണ് മുതൽ മുടക്കിലാണ് ഇത് യാഥാർത്ഥ്യമാക്കുക.