എറണാകുളം: പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതികൾക്ക് ആയുധ പരിശീലനം നൽകിയത് കൈവെട്ട് കേസിലെ മുഖ്യപ്രതി ഭീമന്റെവിട ജാഫർ. എൻഐഎക്ക് ജാഫർ നൽകിയ മൊഴിയിലാണ് നിർണായക വെളിപ്പെടുത്തൽ. ആർഎസ്എസ് നേതാക്കളെ ലക്ഷ്യമിട്ട് പിഎഫ്ഐക്ക് കില്ലർ സ്ക്വാഡുകൾ ഉണ്ടെന്നും ജാഫർ മൊഴി നൽകി.
പിഎഫ്ഐയുടെ മുഖ്യപരിശീലകനായ ജാഫർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്കാണ് ആയുധ പരിശീലനം നൽകിയത്. പിഎഫ്ഐ ആസ്ഥാനമായ മഞ്ചേരിയിലെ ഗ്രീൻവാലിയിലാണ് ആയുധങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പരിശീലനം നടന്നത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ആയുധ പരിശീലകനായി താൻ എത്തിയിരുന്നുവന്നും ഇയാൾ സമ്മതിച്ചു. കില്ലർ സ്ക്വാഡുകൾക്ക് നേതൃത്വം നൽകിയത് ആയുധ പരിശീലകർ ആയിരുന്നുവെന്നും ജാഫർ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തി. കണ്ണൂരിൽ നിന്ന് അറസ്റ്റിലായ ജാഫർ പത്ത് ദിവസമായി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലാണ്. വിശദമായി ചോദ്യം ചെയ്യലിലാണ് അതിവ ഗുരുതരമായ വിവരങ്ങൾ ലഭിച്ചത്.
പിഎഫ്ഐക്ക് കില്ലർ സ്ക്വാഡുകൾ ഉണ്ടെന്നും അവർ ആർഎസ്എസ് നേതാക്കളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു. ഇത് ശരീവെക്കുന്നതാണ് പിഎഫ്ഐ ഭീകരന്റെ വെളിപ്പെടുത്തൽ. 2022 ഏപ്രിൽ 16-നാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസൻ (45) കൊല്ലപ്പെട്ടത്. മേലാമുറിയിലെ കടയ്ക്കുള്ളിലിട്ടാണ് അദ്ദേഹത്തെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.
ഗ്രീൻവാലിയടക്കമുളളപിഎഫ്ഐ കേന്ദ്രങ്ങൾ മതഭീകര കേന്ദ്രങ്ങളാണെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മൃഗങ്ങളെ അടക്കം ആക്രമിച്ച് കൊണ്ടാണ് പരിശീലനം നടത്തിയത്. ഗ്രീൻവാലി പോലുള്ള പിഎഫ്ഐ കേന്ദ്രങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കാൻ സംസ്ഥാന പോലീസിനോട് എൻഐഐ നിർദ്ദേശം നൽകിയിരുന്നെങ്കിലും സംസ്ഥാനം അതിന് തയ്യാറായിരുന്നില്ല. ഇത്തരത്തിലുള്ള ഗ്രൂപ്പുകൾക്ക് സംസ്ഥാന പോലീസിന്റെ സംരക്ഷണമുണ്ടായിരുവെന്നതിന്റെ സൂചനകളാണ് ഭീമന്റവിട ജാഫറിന്റെ മൊഴിയിൽ നിന്ന് വ്യക്തമാക്കുന്നത്.