ഗാന്ധിനഗർ: ഗുജറാത്തിൽ 22,850 കോടിയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. മെഹ്‌സാനയിൽ നടന്ന പൊതുപരിപാടിയിലാണ് വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകൾ നടന്നത്. കണക്റ്റിവിറ്റി, ഇൻഫ്രാ, നഗരവികസനം, തുണിത്തരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഇന്ത്യയുടെ വികസന യാത്രയിലെ അത്ഭുതകരമായ കാലഘട്ടമാണിതെന്ന് ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. മഹേശനയിലെ താരഭിൽ നടക്കുന്ന പൊതുചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. 13,500 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. തുടർന്ന് വൈകുന്നേരം നവസാരിയിൽ നടക്കുന്ന പരിപാടിയിൽ 47,000 കോടിയുടെ വികസന പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ദ്വിദിന സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി വിവിധ പൊതുപരിപാടികളെ അഭിസംബോധന ചെയ്യും. മെഹ്‌സാനയിലെ വാലിനാഥ് ധാം ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഈ മാസം 16-ന് ആരംഭിച്ച ചടങ്ങുകളുടെ സമാപന വേളയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.