കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയയിൽ ഒരു ജിലേബി വീഡിയോ വൈറലായത്. ത്രീ-ഡി പ്രിന്ററിന്റെ നോസിൽ ഉപയോഗിച്ച് എണ്ണയിലേക്ക് മാവൊഴിക്കുന്നതായിരുന്നു വീഡിയോ. സാധാരണയായി ജിലേബി മാവ് തുണിക്കിഴിയിലാക്കി എണ്ണയിലേക്ക് ഞെക്കി പിഴിഞ്ഞാണ് ജിലേബി ഉണ്ടാക്കുന്നത്. ഇതിനെ സാങ്കേതികമായി കൈകാര്യം ചെയ്യുകയായിരുന്നു പാക് റെസ്റ്റോറന്റ്. എന്നാൽ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.
പൊതുവെ, നൂതനവും നവീനവുമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആനന്ദ് മഹീന്ദ്ര വ്യത്യസ്തമായി പ്രതികരിച്ചതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ജിലേബിയുണ്ടാക്കുന്നത് ഒരു കലാപരമായ പ്രവൃത്തി കൂടിയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പരമ്പരാഗതമായ രീതിയിൽ ജിലേബിയുണ്ടാക്കുന്നതിനോട് ആണ് തനിക്ക് പ്രിയമെന്നും അദ്ദേഹം വ്യക്തമാക്കി. ജിലേബി വളരെയധികം പ്രിയപ്പെട്ട ഒരു വിഭവമാണ്, അത് കൈക്കൊണ്ട് ഞെക്കിപ്പിഴിഞ്ഞ് എണ്ണയിലേക്ക് ഒഴിച്ചുണ്ടാക്കുന്ന പരമ്പരാഗത രീതി ഒരു കല കൂടിയാണ്. അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഊഹിച്ചതിനേക്കാൾ കൂടുതൽ, പഴയ ചിന്താഗതിക്കാരനാണ് താനെന്ന് ഇപ്പോഴാണ് മനസിലായതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോസ്റ്റ് കാണാം..
I’m a tech buff.
But I confess that seeing jalebis being made using a 3D printer nozzle left me with mixed feelings.
They’re my favourite & seeing the batter squeezed out by hand is, to me, an art form.
I guess I’m more old-fashioned than I thought…pic.twitter.com/RYDwVdGc3P— anand mahindra (@anandmahindra) February 21, 2024
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഫൈസലാബാദിലെ ‘പിപൽ ഓർ ബതാ കി മഷൂർ ജിലേബിയൻ’ എന്ന റെസ്റ്റോറന്റിലാണ് വ്യത്യസ്തമായ രീതിയിൽ ജിലേബിയുണ്ടാക്കിയത്. ടെക്ക് വ്ലോഗറും വ്യവസായിയുമായ പാക് സ്വദേശി നൗമാൻ ഖാലിദ് പകർത്തിയ വീഡിയോയിലായിരുന്നു ഈ രംഗം. ലെസ്സി തയ്യാറാക്കാൻ വാഷിംഗ് മെഷീൻ ഉപയോഗിച്ചാൽ എങ്ങനെയിരിക്കുമെന്നായിരുന്നു വീഡിയോ കണ്ട പലരും താരതമ്യപ്പെടുത്തിയത്.