ഹൈദരാബാദ്: സർക്കാർ പദ്ധതികളിൽ അഴിമതി നടത്തിയ കേസിൽ മൃഗസംരക്ഷണ വകുപ്പിലെ നാല് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ആട് വിതരണ പദ്ധതിയിലാണ് ഉദ്യോഗസ്ഥർ അഴിമതി നടത്തിയത്. അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഡി രവി, എം ആദിത്യ കേശവ സായ്, ജില്ലാ ഗ്രൗണ്ട് വാട്ടർ ഓഫീസർ ശ്രീ പസുല രഘുപതി റെഡ്ഡി, ഡെപ്യൂട്ടി ഡയറക്ടർ ശ്രീ സാംഗു ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൽ രണ്ട് കോടിയോളം രൂപയുടെ അഴിമതിയാണ് നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെലങ്കാനയിലെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ അന്വേഷണത്തിലാണ് അഴിമതി പുറത്തുവന്നത്.
സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് വ്യാജ ബിനാമി അക്കൗണ്ടുകൾ രൂപീകരിച്ചാണ് ഉദ്യോഗസ്ഥർ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തത്. ഇത്തരത്തിൽ 2.10 കോടി രൂപയാണ് പ്രതികൾ സർക്കാർ ഫണ്ടിൽ നിന്നും കൈക്കലാക്കിയത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്.