തിരുവനന്തപുരം: മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാനെത്തിയ ചീഫ് എഞ്ചിനീയറെ മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ കയ്യേറ്റം ചെയ്തെന്ന് പരാതി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലാണ് സംഭവം. തുടർന്ന് കുട്ടനാട് പാക്കേജ് ആൻ്റ് ഇൻലാൻഡ് നാവിഗേഷൻ ചീഫ് എഞ്ചിനീയർ ശ്യാം ഗോപാൽ മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നൽകി.
‘ഇറങ്ങിപ്പോടോ’ എന്ന് ആക്രോശിക്കുകയും പിടിച്ചുതള്ളുകയും ചെയ്തെന്ന് ചീഫ് എഞ്ചിനീയറുടെ പരാതിയിൽ പറയുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാനായിട്ടാണ് ശ്യാം ഗോപാൽ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തിയത്. എന്നാൽ പ്രൈവറ്റ് സെക്രട്ടറി ഇല്ലാതിരുന്നതിനാൽ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി പി.സി. ജെയിംസിന്റെ മുറിയിലെത്തി. ഈ സമയം അവിടെയുണ്ടായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രേംജിയാണ് ആക്രോശിച്ച് പിടിച്ച് തള്ളിയതെന്ന് ശ്യം പറയുന്നു. മറ്റ് ജീവനക്കാരെത്തിയാണ് അനുനയിപ്പിച്ചത്.
എന്നാൽ കയ്യേറ്റം ചെയ്യുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് പ്രേംജിയുടെ വിശദീകരണം. ഓഫീസിൽ വച്ച് ചീഫ് എഞ്ചിനീയറെ കണ്ടിരിന്നുവെന്നും ചെറിയ തർക്കം മാത്രമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.