കോഴിക്കോട് : കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതി അഭിലാഷിന്റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സത്യനാഥൻ തന്നെ മനഃപ്പൂർവം അവഗണിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് അഭിലാഷ് പോലീസിന് മൊഴി നൽകി. മറ്റ് പാർട്ടിക്കാരിൽ നിന്നും മർദ്ദനമേറ്റ സംഭവത്തിൽ തന്നെ സംരക്ഷിച്ചില്ലെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വൈരാഗ്യം ഉണ്ടാകാൻ കാരണമായതെന്നും അഭിലാഷ് പറഞ്ഞു.
മറ്റ് പാർട്ടിയിലെ ആൾക്കാർ മർദ്ദിച്ചപ്പോൾ സംരക്ഷിച്ചില്ലെന്ന് മാത്രമല്ല, കുറ്റപ്പെടുത്തുകയും ചെയ്തെന്നും പ്രതിയുടെ മൊഴിയിലുണ്ട്. അഭിലാഷ് കൊല നടത്താൻ ഉപയോഗിച്ച ആയുധം ഗൾഫിൽ നിന്നാണ് വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് കുമാറിന്റെ നേതൃത്വത്തിൽ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സത്യനാഥൻ കൊല്ലപ്പെട്ടത്. ക്ഷേത്രമുറ്റത്ത് വച്ചാണ് പ്രതി സത്യനാഥനെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.