തിരുവനന്തപുരം: കേരള ജനപക്ഷം സെക്കുലർ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ലയിക്കുമെന്ന് പ്രഖ്യാപിച്ച് പിസി ജോർജ്. ഫ്രബ്രുവരി 27ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് പ്രധാനമന്ത്രിയുടെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെയും അദ്ധ്യക്ഷതയിൽ ലയനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പരിപാടിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും ഭാഗമാവും. സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിലൂടെയാണ് പിസി ജോർജ് ലയന പ്രഖ്യാപനത്തോട് ബന്ധപ്പെട്ട ചിത്രം പങ്കുവച്ചത്.
ഇക്കഴിഞ്ഞ ജനുവരി 31നാണ് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തംഗവും പി.സി ജോർജിന്റെ മകനുമായ അഡ്വ. ഷോൺ ജോർജും, ജനപക്ഷം പാർട്ടി സെക്രട്ടറി ജോർജ് ജോസഫും ബിജെപി ദേശീയ നേതാക്കളിൽ നിന്ന് അംഗത്വം സ്വീകരിച്ചിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ, ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി, കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പിസി ജോർജും മകനും പാർട്ടി പ്രവേശനം നടത്തിയത്.