അഹമ്മദാബാദ്: ഏഴ് കുടുംബങ്ങൾ നടത്തുന്ന പാർട്ടികളുടെ കൂട്ടായ്മയാണ് ഇൻഡി സഖ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതികളിലൂടെ പണം സമ്പാദിക്കുന്ന പാർട്ടികളെല്ലാം ചേർന്ന് രൂപം കൊണ്ടതാണ് ഇൻഡി സഖ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും തിരഞ്ഞെടുക്കുന്നത് വികസനത്തിന്റെ ഗ്യാരന്റിയാണെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിൽ സിൽവാസ ജില്ലയിലെ ദാദ്ര നാഗർ ഹവേലിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ദളിതരോ വനവാസികളോ ഒബിസികളോ ആകട്ടെ, അവരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൽകാൻ ഞങ്ങളുടെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതായാലും രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയായാലും അസാധ്യമെന്ന് കരുതിയ വാഗ്ദാനങ്ങളും ഞങ്ങൾ സാധ്യമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നമ്മുടെ വാതിലുകളിൽ മുട്ടുകയാണ്. നമുക്ക് രണ്ട് വഴികളുണ്ട്. ഒന്ന്, പ്രധാനമന്ത്രി മോദിയുടെ ഭരണം തിരഞ്ഞെടുക്കാം. രണ്ട്, ഏഴ് കുടുംബാധിപത്യ പാർട്ടികളെ തിരഞ്ഞെടുക്കാം. ഇതിൽ ഏത് വേണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്”.
“മക്കൾക്കും ബന്ധുക്കൾക്കും മരുമക്കൾക്കും വേണ്ടി പ്രവർത്തിക്കുന്നവരെകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും ഗുണം ചെയ്യാൻ കഴിയുമോ?അവർക്ക് നിങ്ങൾക്കായി നല്ലത് ചെയ്യാൻ കഴിയുമോ? നരേന്ദ്രമോദിക്കും ഭാരതീയ ജനതാ പാർട്ടിക്കും മാത്രമേ ഇന്ത്യയിലെ ജനങ്ങൾക്കായി നല്ലത് ചെയ്യാൻ കഴിയൂ, മറ്റാർക്കും കഴിയില്ല. തങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അഴിമതിക്കാരുടെ കൂട്ടായ്മയാണ് ഇൻഡ്യാ മുന്നണി. മോദി സർക്കാരിനെയാണ് വീണ്ടും തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് വികസനത്തിന്റെ ഗ്യാരന്റിയാണ് “- അമിത് ഷാ പറഞ്ഞു.