ഐപിഎല്ലിനെ കൈവിടാതെ ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം പരാമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. റാഞ്ചിയിലെ ടെസ്റ്റ് വിജയത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരം വാചാലനായത്. ഐപിഎൽ നല്ലത് തന്നെ പക്ഷേ, ടെസ്റ്റാണ് കഠിന്യമേറിയ മികച്ച ഫോർമാറ്റ്. ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ വലിയ വെല്ലുവിളിയുണ്ട്. നിങ്ങൾ വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. അവസാന മൂന്നു മത്സരങ്ങളിലെ വിജയം എളുപ്പമായിരുന്നില്ല. ബൗളർമാർക്ക് ദൈർഘ്യമേറിയ സ്പെല്ലുകൾ എറിയേണ്ടിവന്നു. ബാറ്റർമാർക്ക് കഠിനമായി പരിശ്രമിക്കേണ്ടിയും, വളരെ കഠിനമായിരുന്നു -രോഹിത് പറഞ്ഞു.
ടെസ്റ്റിലെ കളിക്കാരുടെ അവസരങ്ങളുടെ കാര്യത്തിലും നായകൻ നിലപാട് വ്യക്തമാക്കിയിരുന്നു. ടെസ്റ്റിൽ അഭിനിവേശമുള്ളവർ മാത്രം കളിച്ചാൽ മതിയെന്നും അവരെയാകും ഇനി കൂടുതൽ പരിഗണിക്കുന്നതെന്നും നായകൻ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് കഠിനാദ്ധ്വാനം ചെയ്യുന്നവർക്കും അഭിനിവേശം ഉള്ളവർക്കും വേണ്ടിയുള്ളതാണ് രോഹിത് പറഞ്ഞു.
നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. യുവ താരങ്ങളുടെ പ്രകടനം പരമ്പരയിൽ നിർണായകമായിരുന്നു. ജയ്സ്വാളും ജുറേലും ഗില്ലും കുൽദീപും മികച്ച പ്രകടനമാണ് പരമ്പരയിൽ ഉടനീളം കാഴ്ചവച്ചത്. ഇതിന് പിന്നാലെയാണ് നായകന്റെ പരാമർശം. രഞ്ജി കളിക്കാതെ മുങ്ങി നടക്കുന്ന ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ഹാർദിക് എന്നിവരെ ഉന്നമിട്ടാണ് രോഹിത്തിന്റെ പരാമർശം എന്നാണ് വിലയിരുത്തൽ.