വൈകിയെത്തിയതിനാൽ പരീക്ഷയ്‌ക്ക് കയറ്റാതിരുന്നതിനെ തുടർന്ന് 11-ാം ക്ലാസുകാരൻ ഡാമിൽ ചാടി ജീവനൊടുക്കി. ശിവകുമാർ എന്ന ഹൈദരാബാദ് സ്വദേശിയാണ് മരിച്ചത്. അദിലാബാദ് ജില്ലയിലെ സത്നാല അണക്കെട്ടിലാണ് ഇയാൾ ചാടിയത്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മൃതദേഹം കണ്ടെത്തി. പിതാവിനോട് മാപ്പ് അപേക്ഷിക്കുന്ന ഒരു കുറിപ്പും ഡാമിന് സമീപത്ത് നിന്ന് കണ്ടെത്തി.
“എന്നോട് ക്ഷമിക്കൂ, അച്ഛാ..എനിക്ക് മാനസിക സമ്മർദ്ദം മറികടക്കാൻ കഴിയുന്നില്ല, നിങ്ങൾ എനിക്ക് വേണ്ടി ഒരുപാട് ചെയ്തു, പക്ഷേ എനിക്ക് നിങ്ങൾക്കായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. എനിക്ക് ഒരിക്കലും ഇത്രയും മോശം തോന്നിയിട്ടില്ല. ആദ്യമായി എനിക്ക് ഒരു പരീക്ഷ എഴുതാനായില്ല. എനിക്ക് ഭയങ്കര വിഷമം തോന്നുന്നു- കുറിപ്പിൽ ശിവകുമാർ എഴുതി. കുറിപ്പിനൊപ്പം വിദ്യാർത്ഥിയുടെ വാച്ചും വാലറ്റും ലഭിച്ചു. ഇതിൽ പിതാവിനൊപ്പമുള്ള ഒരു ചിത്രവുമുണ്ട്.
പരീക്ഷയ്‌ക്കെത്താൻ മിനിട്ടുകളാണ് ശിവകുമാർ വൈകിയത്. എന്നാൽ നിയമം കാരണം കുട്ടിയെ പരീക്ഷയെഴുതാൻ അധികൃതർ അനുവദിച്ചില്ല. കുട്ടിയുടെ ആത്മഹത്യ വലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.