ന്യൂഡൽഹി: തൃശൂർ കപ്ലിയങ്ങാട് ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാർ ദേവസ്വത്തിന്റെ നീക്കത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച ദേവസ്വം ബോർഡ് ഉത്തരവിനാണ് സ്റ്റേ അനുവദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ മാനേജിംഗ് ട്രസ്റ്റി എം.ദിവാകരൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
തൃശൂർ ജില്ലയിലെ വടക്കേക്കാട് ഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കപ്ലിയങ്ങാട് ദേവി ക്ഷേത്രം. ഇത് സ്വകാര്യ ക്ഷേത്രമാണെന്ന് മാനേജിംഗ് ട്രസ്റ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീംകോടതിയെ അറിയിച്ചു. തുടർന്ന് ക്ഷേത്രം ഏറ്റെടുക്കൽ സ്റ്റേ ചെയ്ത കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു.
ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച വാദങ്ങൾ സിവിൽ കോടതിയുടെ പരിഗണനയിൽ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ മലബാർ ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കാൻ നടത്തുന്ന നീക്കങ്ങളെ അനുകൂലിക്കുന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു മാനേജിംഗ് ട്രസ്റ്റിയുടെ ആവശ്യം. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.