രാജ്യത്ത് മൂന്ന് സെമി കണ്ടക്ടർ ചിപ്പ് നിർമ്മാണ യൂണിറ്റുകൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. 1.26 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. രണ്ടെണ്ണം ഗുജറാത്തിലും ഒരെണ്ണം അസമിലുമാണ് നിർമ്മിക്കുന്നത്. മൂന്ന് പദ്ധതികളിലായി 26,000-ൽ അധികം ഉദ്യോഗാർത്ഥികൾക്ക് നേരിട്ടും ഒരു ലക്ഷം ആളുകൾക്ക് പരോക്ഷമായും ജോലി ലഭിക്കും.
100 ദിവസത്തിനുള്ളിൽ പ്ലാന്റുകളുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇതോടെ രാജ്യത്തെ മൊത്തം ചിപ്പ് നിർമ്മാണ യൂണിറ്റുകളുടെ എണ്ണം നാലിൽ എത്തും. ആദ്യ യൂണിറ്റിൽ നിന്നുമുള്ള വിതരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിലയിരുത്തൽ.
ടാറ്റാ ഇലക്ട്രോണിക്സും തായ്വാനിലെ പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷനും സംയുക്തമായാണ് ഫാക്ടറി നിർമ്മാണം. ഗുജറാത്തിലെ ധോലേറയിൽ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ പ്ലാന്റിൽ 91,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇവിടെ പ്രതിമാസം 50,000 വേഫറുകൾ നിർമ്മിക്കുന്ന ശേഷിയാണുള്ളത്. ഇലക്ട്രിക് വാഹനങ്ങൾ, ടെലികോം, പ്രതിരോധം, ഓട്ടോമോട്ടീവ്, കൺസ്യൂമർ, ഇലക്ട്രോണിക്സ്, ഡിസ്പ്ലേ, പവർ ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ആവശ്യമായ 28 എംഎ ചിപ്പാണ് ഇവിടെ നിർമ്മിക്കുന്നത്.
ചിപ്പുകളുടെ അസംബ്ലിംഗിനും ടെസ്റ്റിംഗിനുമായുള്ള യൂണിറ്റാണ് അസമിൽ തുറക്കുന്നത്. ടാറ്റ സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ഇതിനായി 27,000 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. 48 ദശലക്ഷം യൂണിറ്റുകൾക്കുള്ള ഉത്പാദന ശേഷിയാണ് ഇതിനുള്ളത്. സിജി പവർ ജപ്പാനിലെ റെനേസാസുമായി ചേർന്ന് ഗുജറാത്തിലെ സാനന്ദിൽ 7,600 കോടി രൂപയുടെ നിക്ഷേപത്തിൽ സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കും. ഇവിടെ പ്രതിദിനം ഒന്നരക്കോടി ചിപ്പുകൾ നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷ.