ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. 195 പേരടങ്ങുന്ന പട്ടികയിൽ 34 കേന്ദ്രമന്ത്രമാർ ഉൾപ്പെടുന്നു. പ്രധാനമന്ത്രി, രണ്ട് മുൻ മുഖ്യമന്ത്രിമാർ, 28 വനിതകൾ, 47 യുവാക്കൾ, 27 പട്ടികജാതിക്കാർ, 18 പട്ടികവർഗക്കാർ, 57 ഒബിസിക്കാർ എന്നിവർ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു. 543 ലോക്സഭാ സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തിൽ 370-400 സീറ്റുകളും പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം.
ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ച പ്രമുഖർ
നരേന്ദ്രമോദി
ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുമെന്ന് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് തവണ വാരാണസി എംപിയായിട്ടുള്ള മോദിക്ക് ഹാട്രിക് വിജയം സുനിശ്ചിതമാണ്. 2014ൽ എഎപിയുടെ അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെയും 2019-ൽ എസ്പിയുടെ ശാലിനി യാദവിനെയുമാണ് നരേന്ദ്രമോദി പരാജയപ്പെടുത്തിയത്.
അമിത് ഷാ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും ജനവിധി തേടും. നിലവിൽ ഗാന്ധിനഗർ എംപിയാണ് അമിത് ഷാ.
രാജ്നാഥ് സിംഗ്
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലക്നൗവിൽ നിന്നാണ് മത്സരിക്കുക.
സ്മൃതി ഇറാനി
കോൺഗ്രസിന്റെ ശക്തമായ മണ്ഡലമായിരുന്ന അമേഠിയിൽ രാഹുലിനെ അനായാസം പരാജയപ്പെടുത്തി വിജയം സ്വന്തമാക്കിയ സ്മൃതി ഇറാനി വീണ്ടും ഉത്തർപ്രദേശിൽ നിന്നുതന്നെ മത്സരിക്കും.
ജ്യോതിരാദിത്യ സിന്ധ്യ
രാജ്യസഭാ എംപിയും കേന്ദ്രവ്യോമയാന മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ മദ്ധ്യപ്രദേശിലെ ഗുണയിൽ നിന്നും ജനവിധി തേടും.
ശിവരാജ് സിംഗ് ചൗഹാൻ
മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായ ചൗഹാൻ വിദിഷയിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കും.
കിരൺ റിജിജു
ഭൗമശാസ്ത്ര മന്ത്രാലയം കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി റിജിജു അരുണാചൽ വെസ്റ്റിൽ നിന്നും ജനവിധി തേടുമെന്നാണ് പ്രഖ്യാപനം. നിയമം, യുവജനക്ഷേമം തുടങ്ങി നിരവധി സുപ്രധാന വകുപ്പുകൾ നേരത്തെ കൈകാര്യം ചെയ്തിട്ടുള്ള നേതാവാണ് റിജിജു.
രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ ബിജെപി സ്ഥാനാർത്ഥിയാകുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്.
ഹേമാ മാലിനി
നടിയും ബിജെപി നേതാവുമായ ഹേമാ മാലിനി വീണ്ടും മഥുരയിൽ നിന്നും ജനവിധി തേടും. 2014ലും 2019ലും മൃഗീയ ഭൂരിപക്ഷത്തിനായിരുന്നു ഹേമാമാലിനി മഥുരയിൽ നിന്നും വിജയിച്ച് എംപിയായത്. ഏകദേശം മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷം ഇരുതവണകളിലും ലഭിച്ചിരുന്നു.