കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ചതിൽ ന്യായീകരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എസ്എഫ്‌ഐക്കെതിരെ മാദ്ധ്യമങ്ങൾ നടത്തുന്നത് പൊളിറ്റിക്കൽ മോബ് ലിഞ്ചിങ് ആണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള രാഷ്‌ട്രീയ മുതലെടുപ്പാണെന്നുമാണ് മുഹമ്മദ് റിയാസിന്റെ വാദം. എസ്എഫ്‌ഐയെ തകർക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സിദ്ധാർത്ഥിന്റെ മരണം എസ്എഫ്‌ഐയ്‌ക്കെതിരെ നടത്തുന്ന ആൾക്കൂട്ട ആക്രമണമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രചരണായുധമാക്കുകയെന്നതാണ് ലക്ഷ്യം. കൂടാതെ എസ്എഫ്‌ഐയെ തകർക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്. എന്നാൽ അതൊന്നും നടക്കാൻ പോകുന്നില്ല. എന്തൊക്കെ മുന്നിൽ വന്നാലും അതിനെയൊക്കെ തരണം ചെയ്ത് എസ്എഫ്‌ഐ തിരിച്ചു വരും. അങ്ങനെ അവർ വിജയിക്കുന്നത് എസ്എഫ്‌ഐ ഉയർത്തി പിടിക്കുന്ന രാഷ്‌ട്രീയം സത്യമായത് കൊണ്ടാണ്.”- മുഹമ്മദ് റിയാസ് പറഞ്ഞു.
എസ്എഫ്‌ഐയിൽ പ്രവർത്തിക്കുന്നവരെ ആട്ടിയോടിക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങാളാണ് ഇവിടെ ഇപ്പോൾ കണ്ടു വരുന്നത്. ഇതൊക്കെ ശരിയായ കാര്യങ്ങളാണോയെന്നും മന്ത്രി ചോദിച്ചു. സിദ്ധാർത്ഥിന്റെ മരണം ദാരുണമാണെന്നും എന്നാൽ ഇത് എസ്എഫ്‌ഐക്കെതിരെയുള്ള പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.