ന്യൂഡൽഹി: ആംആദ്മി പാർട്ടി ആസ്ഥാന മന്ദിരം ഉടൻ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി. ഹൈക്കോടതിക്ക് അനുവദിച്ച് സ്ഥലം കൈയേറിയാണ് ആംആദ്മി ആസ്ഥാന മന്ദിരം പണിതിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിർദ്ദേശം. ജൂൺ 15 വരെയാണ് ആസ്ഥാനം ഒഴിയാൻ സമയം അനുവദിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാരണമാണ് നീണ്ട സമയം അനുവദിച്ചതെന്നും കോടതി പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ദില്ലി ഹൈക്കോടതിക്ക് അനുവദിച്ച സ്ഥലം ആംആദ്മി കൈയേറുന്നതായി കോടതി മനസിലാക്കിയത്. എങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിക്ക് അത് കൈയടക്കാൻ സാധിക്കും?. എല്ലാ അനധികൃത കൈയറ്റങ്ങളും ഉടൻ ഒഴിവാക്കണം. ആ സ്ഥലത്തിന്റെ അവകാശം ഹൈക്കോടതിക്ക് നൽകണം. പൊതുജനങ്ങൾക്കും പൗരന്മാർക്കും ഉപയോഗപ്പെടുത്താനുള്ളതാണ് സ്ഥലം. ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
വിഷയത്തിൽ പരിഹാരം കാണാനായി അടുത്ത ദിവസം തന്നെ ഹൈക്കോടതി രജിസ്റ്റ്രാർ ജനറലുമായി ദില്ലി ചീഫ് സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി എന്നിവർ ചർച്ച നടത്തണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.