തിരുവനന്തപുരം: എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് മകൻ മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്. സംഭവം അറിഞ്ഞ ശേഷവും പ്രതികരിക്കാതെ പ്രതികൾക്ക് ഒത്താശ ചെയ്ത ഡീൻ ഉൾപ്പെടെയുള്ളവർക്കെതിരെയും കൊലക്കുറ്റംചുമത്തണം.
ഗൂഡാലോചന മാത്രം ചുമത്തി കേസ് നിസാരവത്കരിക്കരുത്. ഇവരെ കൂടാതെ കേസിൽ ഇനിയും പ്രതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികൾക്ക് കേസ് പറയാൻ പാർട്ടിയുണ്ട്. അന്വേഷണം നടത്തുന്നതിനായി എത്ര മികച്ച ഉദ്യോഗസ്ഥർ വന്നാലും പ്രതികളെ രക്ഷിക്കാനായി സമ്മർദ്ദംഉണ്ടാകും. മരണത്തിൽ സിബിഐ അന്വേഷണം വേണമോയെന്നത് ആലോചിച്ച് തീരുമാനിക്കും.
ആദ്യഘട്ടത്തിൽ പ്രതികൾക്കെതിരെ മർദ്ദനം, തടഞ്ഞുവയ്‌ക്കൽ, ആത്മഹത്യാ പ്രേരണ, റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. ഗൂഢാലോചനാ, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കണമെന്നതായിരുന്നു ഉയർന്നിരുന്ന ആവശ്യം. വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ മനപൂർവ്വം തിരിച്ചു വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. ശേഷം നടന്ന മർദ്ദനത്തിന് പിന്നിലും വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.