സോൾ: ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി നടത്തി വരുന്ന സൈനികാഭ്യാസം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഉത്തരകൊറിയ. ഇപ്പോൾ നടക്കുന്നത് വരാനിരിക്കുന്ന യുദ്ധത്തിന്റെ പരിശീലനമാണെന്നും, ഇതിന്റെ അനന്തരഫലം ഗുരുതരമായിരിക്കുമെന്നും ഉത്തരകൊറിയയുടെ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. എത്രയും വേഗം ഇരുരാജ്യങ്ങളും സൈനികാഭ്യാസ പ്രകടനം അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നുള്ള ആണവ, മിസൈൽ ഭീഷണികൾ വർദ്ധിച്ചതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയുടേയും അമേരിക്കയുടേയും സൈനികർ വാർഷിക പരിശീലനത്തിന് തുടക്കമിട്ടത്. കഴിഞ്ഞ വർഷം സൈനികാഭ്യാസത്തിന്റെ ഭാഗമായതിന്റെ ഇരട്ടിയോളം സൈനികരാണ് ഇന്നലെ ആരംഭിച്ച സൈനികാഭ്യാസത്തിന്റെ ഭാഗമായിരിക്കുന്നത്.
ദക്ഷിണ കൊറിയയുമായി ഒരു കൂടിച്ചേരലോ, സൗഹൃദപരമായ മുന്നോട്ട് പോക്കോ സാധ്യമല്ലെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ യുദ്ധം ഒഴിവാക്കാനാകില്ലെന്നുമാണ് സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ അടുത്തിടെ നടത്തിയ പ്രസംഗത്തിൽ കിം ജോങ് ഉൻ പറഞ്ഞത്. നിലവിൽ കൊറിയൻ അതിർത്തിയിലെ സ്ഥിതിഗതികൾ അതീവ സങ്കീർണമാണെന്നും 1950ൽ ഉണ്ടായതിനേക്കാൾ ഗുരുതരമാണെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്.