ന്യൂഡൽഹി: യുക്രെയ്നുമായുള്ള യുദ്ധത്തിനിടയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികച്ച രീതിയിൽ കൊണ്ടുപോയതിന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ അഭിനന്ദിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. യുദ്ധസമയത്ത് പല രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയപ്പോഴും ഇന്ത്യ റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച് ഉയർന്ന ചോദ്യത്തിന് ഒരിക്കൽ എസ്.ജയശങ്കർ എപ്രകാരമാണ് മറുപടി നൽകിയത് എന്നതും ലാവ്റോവ് ആവർത്തിച്ചു. റഷ്യയിലെ സോച്ചിയിൽ നടന്ന യൂത്ത് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെർജി ലാവ്റോവ്.
”എന്റെ സുഹൃത്തും ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുമായ എസ്.ജയശങ്കർ ഒരിക്കൽ യുന്നിൽ നടത്തിയ പ്രസംഗത്തിനിടെ റഷ്യയുമായുള്ള ബന്ധം സംബന്ധിച്ച് ചോദ്യം ഉയർന്നു. എന്തുകൊണ്ടാണ് റഷ്യയിൽ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതെന്നായിരുന്നു ചോദ്യം. മറ്റുള്ളവരെ വിലയിരുത്തുന്നതിന് മുൻപായി യൂറോപ്യന്മാർ ആദ്യം സ്വയം നോക്കണമെന്നാണ് എസ്.ജയശങ്കർ അന്ന് ഉപദേശിച്ചത്. അത് മാത്രമല്ല കുറ്റം പറയുന്നവർ ഒരിക്കൽ റഷ്യയിൽ നിന്ന് എത്രത്തോളം എണ്ണ വാങ്ങിയെന്നത് ജയശങ്കർ അവരെ കൃത്യമായി ഓർമ്മിപ്പിക്കുകയും ചെയ്തു.
ഇന്ത്യ എന്നും റഷ്യയുടെ നല്ല സുഹൃത്തായിരിക്കും. നേരത്തെ പ്രതിരോധ മേഖലയിൽ റഷ്യയും ഇന്ത്യയും സഹകരിച്ച് പ്രവർത്തിക്കുന്നതിനെ കുറിച്ച് പല രാജ്യങ്ങളും ചിന്തിച്ചിരുന്നില്ല. എന്നാലിന്ന് ആയുധ നിർമ്മാണ മേഖലയിലുൾപ്പെടെ മികച്ച സഹകരണമാണ് ഇരുരാജ്യങ്ങൾക്കുമുള്ളത്. ഈ സൗഹൃദം നല്ല രീതിയിലാണ് ഇപ്പോഴും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്നും” ലാവ്റോവ് വ്യക്തമാക്കി.