തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. എസ്ഫ്‌ഐ എന്നത് ആർക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്നാണ് എകെ ബാലന്റെ വാദം. കഴിഞ്ഞ 50 വർഷത്തിനിടയിൽ 34 സഖാക്കൾ രക്തസാക്ഷികളായിട്ടുണ്ട്. ഇതിന് ഏതെങ്കിലും വിധത്തിൽ എസ്എഫ്‌ഐ പ്രതികാരം ചെയ്തിട്ടുണ്ടായിരുന്നുവെങ്കിൽ കേരളത്തിലെ കോളേജുകളിൽ രക്തപ്പുഴ ഒഴുകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” പൂക്കോട് നടന്ന സംഭവത്തിൽ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടല്ലോ? പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇതിനിടയിലാണ് അവർ കൊലയാളികളാണെന്ന് മുദ്ര കുത്തിയിരിക്കുന്നത്. എസ്എഫ്‌ഐയെ പോലെ കേരളത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംഘടനയെ ഭീകര സംഘടനയായി മുദ്രകുത്തി തകർക്കുകയെന്നതാണ് ഇതിന് പിന്നിലെ രാഷ്‌ട്രീയ തന്ത്രം. സമൂഹത്തിൽ എസ്എഫ്‌ഐയ്‌ക്ക് കിട്ടുന്ന അംഗീകാരം ഇല്ലാതാക്കുകയാണ് ഇതിന്റെ പിന്നിലുള്ള ദുരുദ്ദേശം. അന്വേഷണത്തോട് ഞങ്ങൾ എല്ലാവിധത്തിലും സഹകരിക്കും.”- എകെ. ബാലൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും എസ്എഫ്‌ഐയെ ന്യായീകരിച്ച് മുന്നോട്ട് വന്നിരുന്നു. എസ്എഫ്‌ഐയ്‌ക്കെതിരെ നടക്കുന്നത് പൊളിറ്റിക്കൽ മോബ് ലിഞ്ചിങാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സിദ്ധാർത്ഥിന്റെ മരരണം എസ്എഫ്‌ഐയെ തകർക്കുകയെന്നത് ലക്ഷ്യം വച്ചുള്ള ആൾകൂട്ട ആക്രമണമാണെന്നും എന്നാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐയുടെ രാഷ്‌ട്രീയം സത്യമായതു കൊണ്ടാണ് അവർക്ക് തിരിച്ചു വരാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.