കൊച്ചി: തെരുവുനായ്ക്കളേക്കാൾ മുൻഗണന മനുഷ്യനാണ് നൽകേണ്ടതെന്ന് ഹൈക്കോടതി. പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നായ സ്നേഹികൾ മാദ്ധ്യമങ്ങളിൽ അല്ല സംസാരിക്കേണ്ടതെന്നും നായ്ക്കളെ സംരക്ഷിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്കൊപ്പം മുന്നോട്ടുവരികയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
തെരുവുനായക്കളെ രക്ഷിക്കാൻ മൃഗസ്നേഹികൾ മുന്നോട്ട് വന്നാൽ തദ്ദേശ സ്ഥാപനങ്ങൾ മൃഗങ്ങളുടെ ജനന നിയന്ത്രണ ചട്ടങ്ങൾ അനുസരിച്ച് വ്യവസ്ഥകളോടെ നിയമാനുസൃതം ലൈസൻസ് നൽകണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ കേന്ദ്രസർക്കാരുമായി ചർച്ച ചെയ്ത് മാർഗനിർദ്ദേശമോ പദ്ധതിയോ തയ്യാറാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
തെരുവ്നായ്ക്കളുടെ ആക്രമണം ഭയന്ന് വിദ്യാർത്ഥികൾ ഒറ്റയ്ക്ക് സ്കൂളിൽ പോകാൻ പേടിക്കുകയാണ്. ചില സ്ഥലങ്ങളിൽ ജനങ്ങൾക്ക് പ്രഭാതസവാരിക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. തെരുവുനായ്ക്കൾക്കെതിരെ നടപടി സ്വീകരിച്ചാൽ അപ്പോൾ നായ സ്നേഹികൾ പരാതിയും പ്രതിഷേധവുമായി എത്തുകയാണെന്നും കോടതി പറഞ്ഞു. കണ്ണൂരിൽ വീട്ടുവളപ്പിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്നത് ചോദ്യം ചെയ്ത് കണ്ണൂർ മുഴത്തടം വാർഡിലെ ടി.എം ഇർഷാദ്, മുഹമ്മദ് ഇംതിയാസ് എന്നിവർ ഉൾപ്പടെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
അസുഖം പിടിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന തെരുവുനായ്ക്കളെ പരിപാലിക്കുന്ന രാജീവ് കൃഷ്ണൻ ഇവയെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ വീട്ടുവളപ്പിൽ സംരക്ഷിക്കുന്നത് ശല്യമാകുന്നുവെന്നാണ് ഹർജിയിലെ ആരോപണം. എന്നാൽ താൻ മൃഗസ്നേഹിയാണെന്നും അയൽക്കാർക്ക് ശല്യമില്ലാതെയും മലിനീകരണം ഇല്ലാതെയുമാണ് നായ്ക്കളെ സംരക്ഷിക്കുന്നതെന്നും രാജീവ് കൃഷ്ണൻ അറിയിച്ചു.
ലൈസൻസിനായി രാജീവ് കൃഷ്ണൻ ഒരു മാസത്തിനകം അപേക്ഷ നൽകണമെന്നും കർശന വ്യവസ്ഥകളോടെ നിയമാനുസൃതം കണ്ണൂർ കോർപ്പറേഷൻ ലൈസൻസ് നൽകി ഉത്തരവിടണമെന്നും കോടതി നിർദ്ദേശിച്ചു. ലൈസൻസിന് അപേക്ഷ നൽകിയില്ലെങ്കിൽ വീട്ടുവളപ്പിൽ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.